Editorial

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. കശുവണ്ടി കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍. ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ കെ.എ. രതീഷും മറ്റു രണ്ടു പേരും പ്രതികളായ കേസില്‍ വന്‍ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ നീണ്ട ആറ് വര്‍ഷം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. അഴിമതിക്കാരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുക എന്ന ഇടത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നു കാരണം. കോണ്‍ഗ്രസുകാരനായിരുന്നിട്ടും ചന്ദ്രശേഖരനെതിരെ നീങ്ങാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ചര്‍ച്ചാവിഷയമായി.

മലേഷ്യയില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 70 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായാണ് സിബിഐ കണ്ടെത്തിയത്. എന്നാല്‍ 500 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ വി.ഡി.സതീശന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള കോടതിയുടെ നിര്‍ദ്ദേശം പാലിക്കാത്തതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ കോടതി ശക്തമായി വിമര്‍ശിച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് സിംഗിള്‍ ബെഞ്ച് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് നിവൃത്തിയില്ലാതെ സതീശന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ തീരുമാനം അഴിമതിക്കെതിരായ നടപടിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഒട്ടും വൈകാതെ സര്‍ക്കാരിന്റെ കാപട്യം വെളിപ്പെട്ടു.

സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ അസാധാരണമായ പരമാര്‍ശങ്ങളാണുള്ളത്. കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതെന്നും, കേസിനെക്കുറിച്ച് മനസ്സിരുത്തി പഠിക്കാന്‍ സാവകാശം കിട്ടിയില്ലെന്നുമാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. തെളിവ് വിലയിരുത്തുന്നതില്‍ ഹൈക്കോടതി വിചാരണ കോടതിയെപ്പോലെ പെരുമാറിയപ്പോള്‍ സമ്മര്‍ദ്ദം കാരണം പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെന്ന് ഉത്തരവില്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. പ്രതികള്‍ക്ക് അനുകൂലമാണ് ഈ പരാമര്‍ശങ്ങളെന്ന് പകല്‍പോലെ വ്യക്തമാണ്. പ്രതികള്‍ക്ക് ഭാവിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം ഒരുക്കുന്ന ഇങ്ങനെയൊരു ഉത്തരവ് ഹാജരാക്കിയാല്‍ കോടതിയില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇത് മനസ്സിലാക്കി ഉത്തരവ് തിരുത്താനൊരുങ്ങുകയും കോടതിയില്‍ ഹാജരാക്കാന്‍ സാവകാശം തേടുകയും ചെയ്തിരിക്കുകയാണ്.

ഉത്തരവ് തിരുത്താന്‍ എജി ആവശ്യപ്പെട്ടിട്ടുള്ളതായാണ് അറിയുന്നത്. പ്രതികള്‍ക്ക് അനുകൂലമായ പരാമര്‍ശമുള്ള ഉത്തരവ് പ്രതികളില്‍ ഒരാളായ ചന്ദ്രശേഖരന്‍ തന്നെയാണ് പരസ്യമായി വായിച്ചത്. പ്രതികളുമായി ഒത്തുകളിച്ചാണ് ഉത്തരവ് തയ്യാറാക്കിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോടതിയെ കബളിപ്പിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വേണം കരുതാന്‍. അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഉത്തരവ് പ്രതി വായിച്ചത് പരാതിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ സര്‍ക്കാര്‍ കുടുങ്ങും. ഇതില്‍നിന്ന് എങ്ങനെ തലയൂരാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തില്‍ വരുമ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്.

Recent Posts