കോട്ടയം: മുഖ്യമന്ത്രിയാകാനുള്ള പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി വി ഡി സതീശന് നേരിട്ട് പണിതുടങ്ങി. മന്ത്രി എം ലിജുവിനെയും ജിന്റോ ജോണിനെയും പോലുള്ള വിശ്വസ്തരെ മുന്നില്‍ നിര്‍ത്തി സതീശനെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമങ്ങള്‍ തുടക്കം മുതല്‍ അരങ്ങേറിയിരുന്നു. എന്നാല്‍ വിഴിഞ്ഞം ഓഹരി കൈമാറ്റവുമായ ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി കര്‍ക്കശ നിലപാട് എടുത്തില്ലെന്ന വിമര്‍ശനം ഉന്നയിച്ചാണ് വേണുഗോപാലിന്‌റെ നേരിട്ടുള്ള പടപ്പുറപ്പാട്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ തള്ളി എക്‌സൈസ് മന്ത്രി ലിജു നടത്തിയ പ്രസ്താവനകള്‍ വേണുഗോപാലിന്‌റെ കുടിപ്പകയുടെ ഭാഗമായിരുന്നു. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി മദ്യനയം പ്രഖ്യാപിച്ചതെന്നായിരുന്നു ലിജുവിന്റെ ആക്ഷേപം. മുഖ്യമന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന ഗുരുതരമായ വിമര്‍ശനവും ലിജു പരോക്ഷമായി ഉന്നയിച്ചിരുന്നു. കെ സി വേണുഗോപാലിന്റെ പിന്‍ബലത്തിലാണ് മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ലിജു തയ്യാറായത്.
കഴിഞ്ഞദിവസം റിട്ട. ജില്ലാ ജഡ്ജി ശേഷാദ്രിനാഥനെ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച സതീശന്റെ തീരുമാനത്തിനെതിരെ മറ്റൊരു വിശ്വസ്തനെക്കൊണ്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാനും വേണുഗോപാലിനു കഴിഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിയായ പി എം നിയാസിനെയാണ് ഇക്കാര്യത്തിന് രംഗത്തിറക്കിയത്. സുപ്രധാന പദവിയില്‍ ശേഷാദ്രിനാഥനെ നിയമിച്ചത് സംഘപരിവാറിന് കീഴടങ്ങലാണെന്നായിരുന്നു നിയാസിന്റെ ആക്ഷേപം. ഏറെക്കാലമായി യൂത്ത് കോണ്‍ഗ്രസ് നേതാവും ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖവുമായ ജിന്റോ ജോണ്‍ വി ഡി സതീശനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉളിയമ്പുകള്‍ എയ്യുന്നുണ്ട്.
ഇനിയും ഒട്ടേറെ വിശ്വസ്തരെ കെസിപക്ഷം പിന്നണിയില്‍ കാത്തുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എ മാരില്‍ ഭൂരിപക്ഷവും കെസിക്കു വേണ്ടി നിലകൊള്ളുന്നവരുമാണ്. അടുത്ത അഞ്ചുവര്‍ഷവും ഇവര്‍ ഒന്നിനു പിന്നാലെ ഒന്നായി പുറത്തിറങ്ങാം. സതീശനെ സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ലക്ഷ്യം.
















