ന്യൂഡൽഹി: അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന. ഡൽഹിയിലെയും കേരളത്തിലെയും വീടുകളിൽ ഗുജറാത്ത് പൊലീസ് പരിശോധന നടത്തി. രവി നായർ, മകൻ, സഹപ്രവർത്തക എന്നിവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.
വാഷിങ്ടണ്‍ പോസ്റ്റിലെ അദാനിയുമായി ബന്ധപ്പെട്ട വാർത്തയിൽ അദാനി ഗ്രൂപ്പാണ് പരാതി നൽകിയത്. നേരത്തെ രവി നായർക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിനിടെ, ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതിനെതിരെ രവിനായർ സുപ്രീംകോടതിയിൽ ഹർജി നൽകി.















