തൃശൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന നടത്തിയ തൃശൂർ സ്വദേശിക്കെതിരെ കേസെടുത്തു. തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തുവാണ് എഴുപത്തിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപ്പന നടത്തിയത്. കുന്നംകുളം സ്വദേശിയായ യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.
ഫോണിൽ നിന്ന് പതിനെണ്ണായിരത്തിൽ അധികം ചിത്രങ്ങൾ കണ്ടെത്തി. പരാതി നൽകിയിട്ടും പ്രതിക്കെതിരെ കേസെടുക്കാൻ ആദ്യം കുന്നംകുളം പോലീസ് തയ്യാറായില്ലെന്നും പരാതിക്കാർ ആരോപിച്ചു. സമീപകാലത്ത് കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നിവിടങ്ങളില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് ടെലഗ്രാം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എഐ ടൂളുകള്‍ ഉപയോഗിച്ച് മോര്‍ഫിങ് നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കാസര്‍കോട് മുപ്പത്തിരണ്ട് പേരുടെ ചിത്രങ്ങളാണ് ഒരാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കോട്ടയത്ത് വീട്ടമ്മയുടെ ചിത്രമാണ് ഒരാള്‍ മോര്‍ഫ് ചെയ്തത്. പുരുഷന്മാരുടെ ഫോട്ടോകളും സ്ത്രീകളുടേതിനൊപ്പം ചേര്‍ത്ത് വച്ചാണ് പ്രചരണം. പലരും അപമാനം ഭയന്ന് പരാതിപ്പെടാന്‍ മുതിരാത്തതിനാല്‍ പൊലീസ് നടപടികള്‍ക്ക് വേഗത കുറവാണെന്നാണ് ആരോപണം.
















