
തിരുവനന്തപുരം:മേയര്‍ വി.വി.രാജേഷിനെ പുറത്താക്കുക എളുപ്പമല്ലെന്നതാണ് യുഡിഎഫും എല്‍ഡിഎഫും വിലയിരുത്തുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെട്ട് രംഗത്ത് വന്ന ശബരീനാഥന് കൈകൊടുക്കാന്‍ രണ്ട് വട്ടം ചിന്തിയ്ക്കുകയാണ് എല്‍ഡിഎഫ്.
ബദ്ധവൈരികളായ യുഡിഎഫിനെ പിന്തുണച്ചാല്‍ സിപിഎം അവസരവാദികളായി മുദ്രകുത്തപ്പെടും
അവിശ്വാസപ്രമേയം പരാജയപ്പെട്ടാലുള്ള നാണക്കേട് മാത്രമല്ല, വെറും അവസരവാദികളാണ് സിപിഎം എന്ന ചീത്തപ്പേരും ചാര്‍ത്തിക്കിട്ടും. പിന്നെ സതീശന്‍ സര്‍ക്കാരിനെ മറച്ചിടാനുള്ള എല്‍ഡിഎഫ് സമരങ്ങളെ ജനം പ്രഹസനമായി Lകാണാന്‍ തുടങ്ങും. ഇതുണ്ടാക്കുന്ന രാഷ്‌ട്രീയ പ്രത്യാഘാതം വളരെ വലുതാണ്. അതുകൊണ്ട് തന്നെയാണ് കോര്‍പറേഷനില്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കൂ എന്ന ശബരീനാഥന്റെ ആഹ്വാനത്തിന് ശിവന്‍കുട്ടി കൈകൊടുക്കാത്തത്.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് പിന്നിലെ രാഷ്‌ട്രീയമായ ആശങ്കയാണ് ഇടത്പക്ഷത്തെ പ്രതിസന്ധിയിലാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കിയ ശേഷം യുഡിഎഫ് സര്‍ക്കാര്‍ ഇടത്പക്ഷത്തെ വേട്ടയാടുകയാണ്. ഇതിനിടയില്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാന്‍ യുഡിഎഫുമായി കൈകോര്‍ത്താല്‍ പിന്നീട് യുഡിഎഫ് സര്ക്കാരിനെതിരെ നടത്താന്‍ പോകുന്ന സമരങ്ങളെ ജനങ്ങള്‍ അവിശ്വസിക്കുമെന്ന് കരുതപ്പെടുന്നു.
മൂന്നിലൊന്ന് പേര്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടാലേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയൂ
മൊത്തം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടാലേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയൂ. 101 അംഗ തിരുവനന്തപുരം കോർപ്പറേഷനില്‍ ചുരുങ്ങിയത് 34 കൗണ്‍സിലര്‍മാര്‍ ഒപ്പിടണം. കോണ്‍ഗ്രസിന് ആകെയുള്ളത് 19 കൗണ്‍സിലര്‍മാരാണ്. അതിനാല്‍ ഇടത് പക്ഷം കൂടി പിന്തുണച്ചാലേ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സാധിക്കൂ.
അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ കൗണ്‍സിലിന്റെ പകുതിയില്‍ അധികം അംഗങ്ങള്‍ ഹാജരാകണം
ഇനി മറ്റൊരു സാങ്കേതികപ്രശ്നം, അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ കൗണ്‍സിലിന്റെ പകുതിയില്‍ അധികം അംഗങ്ങള്‍ ഹാജരാകണമെന്നതാണ്. ആകെ 101 അംഗ കോര്‍പറേഷന്റെ 51 പേര് എങ്കിലും ഹാജരാകണം . കോണ്‍ഗ്രസിന് ആകെയുള്ളത് 19 അംഗങ്ങള്‍ മാത്രമാണ്. അതിനാല്‍ കോണ്‍ഗ്രസിന് തനിയേ അവിശ്വാസപ്രമേയം അവതരിപ്പിക്കാനാകില്ല. സിപിഎമ്മിന് 30 കൗണ്‍സിലര്‍മാരാണ് ഉള്ളത്. കോണ്‍ഗ്രസിനും സിപിഎമ്മിനും കൂടിയുള്ളത് 49 അംഗങ്ങള്‍ കൂടെ ഒരു സ്വന്തത്രനും (സുധീഷ് ) മാത്രമാണ്.
ഭരണപക്ഷത്ത് സുഗതനെ കൂടാതെ 50 പേർ (സ്വന്തന്ത്രനായ പാറ്റൂര്‍ രാധാകൃഷ്ണൻ ഉള്‍പ്പെടെ) ഉണ്ട്. ഈ 50 കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് വിപ്പ് നല്‍കി വിട്ടുനില്‍ക്കാൻ തീരുമാനിച്ചാല്‍ ക്വാറം തികയില്ല. പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളില്‍ വോട്ട് വേണം.
സ്വതന്ത്ര കൗണ്‍സിലറായ പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിയെയും മേയര്‍ വി.വി. രാജേഷിനെയും പിന്തുണയ്‌ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് ബിജെപിയ്‌ക്ക് വലിയ ആശ്വാസമാണ്.
സുഗതന്റെ കൗണ്‍സില്‍ സ്ഥാനം നഷ്ടമാകില്ല, ബിജെപിയ്‌ക്ക് ആശ്വാസം
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ അവധി അപേക്ഷ നൽകാതിരിക്കുകയോ ചെയ്താൽ മാത്രമേ അംഗത്തെ അയോഗ്യനാക്കാൻ മുനിസിപ്പൽ നിയമത്തിൽ വ്യവസ്ഥയുള്ളൂ. ആർ. സുഗതൻ അവസാനമായി ചേർന്ന യോഗങ്ങളിൽ ഒന്നിൽ പങ്കെടുത്തിരുന്നതായി തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഏപ്രില്‍ 27നും മെയ് 12നും ആണ് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം നടന്നത്. ഇതില്‍ ഏപ്രില്‍ 27ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ആര്‍. സുഗതന്‍ പങ്കെടുത്തിരുന്നതിനാല്‍ ഇനി അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും സുഗതനെ പുറത്താക്കാന്‍ സാധിക്കില്ല. ഇത് ബിജെപിയ്‌ക്ക് വലിയ ആശ്വാസമാണ്.
സുഗതനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ നിയമയുദ്ധം
തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരു ദിവസത്തെ ഇളവ് തേടി ബിജെപി നേതൃത്വം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.