തിരുവനന്തപുരം: ഇ.ഡി ആക്രമണ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെട്ട ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്ത് . എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറാണ് ഗീനാകുമാരി. മുന്‍പ് എസ്.എഫ്.ഐ.യുടെ തീപ്പൊരി നേതാവും വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിര പോരാളിയുമായിരുന്ന ഇവര്‍ക്ക് പാര്‍ട്ടിയോടുള്ള കൂറ് ഇപ്പോഴും തുടരുന്നുണ്ടെന്നതാണ് വ്യക്തം.
ഇ.ഡി ആക്രമണ കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് കഴിഞ്ഞ ദിവസമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത് ഇതാദ്യമാണ്. വാദത്തിനിടെ, അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും പ്രതി കസ്റ്റഡിയിൽ വയ്‌ക്കേണ്ടതില്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പോലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത് . പോലീസ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് പ്രോസിക്യൂഷന്‍ തന്നെ അന്വേഷണ സംഘത്തെ ഒറ്റുകൊടുത്തുവെന്ന് വ്യക്തമായത് . പ്രോസിക്യൂട്ടറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു സുപ്രധാന കേസില്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഈ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നിട്ടും പ്രതികളെ കസ്റ്റഡിയിൽ വയ്‌ക്കേണ്ടതില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. പ്രതിക്ക് ജാമ്യം ലഭിച്ചതോടെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണർക്ക് കത്തെഴുതി. പോലീസ് റിപ്പോർട്ട് അവസാന നിമിഷമാണ് കോടതിയിൽ എത്തിയതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രതികരിച്ചത്.
എന്നാൽ, ജാമ്യം നിഷേധിക്കുന്നതിനുള്ള 13 കാരണങ്ങൾ വ്യക്തമാക്കുന്ന പോലീസ് റിപ്പോർട്ട് ഈ മാസം 18 ന് കോടതിയിൽ സമർപ്പിച്ചുവെന്ന് വ്യക്തമാണ്. റിപ്പോർട്ട് സമർപ്പിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ ഗീനകുമാരി തയ്യാറായില്ലെന്നും വിമർശനമുണ്ട്.ഒരാള്‍ക്ക് ജാമ്യം ലഭിച്ചതോടെ, കേസിലെ മറ്റു പ്രതികളും സമാനമായ രീതിയില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്ന് ഉറപ്പായി.















