കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ ഭരണസമിതിയിൽ നിന്നുള്ള കൂട്ടരാജിക്കും നാടകീയ നീക്കങ്ങൾക്കും പിന്നാലെ പ്രതികരണവുമായി മുൻ പ്രസിഡന്റും നടിയുമായ ശ്വേതാ മേനോൻ.
താൻ ആരുടെയും പാവയാകാൻ തയാറല്ലെന്ന് വ്യക്തമാക്കിയ ശ്വേത, സംഘടനയുടെ വരവ് ചെലവ് കണക്കുകളിൽ വൻ കള്ളക്കളികളുണ്ടെന്നും ആരോപിച്ചു. കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിച്ച് ശാസ്ത്രീയമായ ഫോറൻസിക് ഓഡിറ്റിംഗ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശ്വേതയുടെ പ്രതികരണം.
താൻ രാജിവെച്ച ശേഷവും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യ ശ്രമങ്ങളും തുടരുകയാണെന്ന് അവർ പറഞ്ഞു.
‘ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. ഞാൻ ഒരു സംഘിയോ കമ്മിയോ അല്ല. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറോ എൽഡിഎഫ് നേതൃത്വത്തിലുള്ള മുൻ സംസ്ഥാന സർക്കാറോ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പോലും ഞാൻ പങ്കെടുത്തിട്ടില്ല. എനിക്ക് എല്ലാ പരിപാടികളുടെയും ക്ഷണം ലഭിച്ചിരുന്നു. ഞാൻ അമ്മ പ്രസിഡന്റാകുന്നതിന് മുമ്പും പ്രസിഡന്റായതിനുശേഷവും പങ്കെടുത്തിട്ടില്ല. മറ്റെല്ലാവരും ഈ ക്ഷണങ്ങളുടെ പിന്നാലെ പോയപ്പോൾ ഞാൻ വിട്ടുനിന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ ‘അമ്മ’യിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനം ബലഹീനത കൊണ്ടായിരുന്നില്ല, ആത്മാഭിമാനം കൊണ്ടായിരുന്നു’ -ശ്വേത ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘എന്നോടൊപ്പം നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പക്ഷേ, പൊതുജനങ്ങളോട് ചിലത് പറയേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ആരുടെയും കളിപ്പാവയാകാൻ വിസമ്മതിച്ചതിനാലാണ് ഞാൻ രാജിവച്ചത്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി തുടങ്ങിയവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
ഇതൊക്കെയാണെങ്കിലും, ഭൂരിപക്ഷം അമ്മ അംഗങ്ങളുടെയും പിന്തുണയോടെ ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു. കഴിവിന്റെ പരമാവധി ഞാൻ ചെയ്തുവെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. നിർഭാഗ്യവശാൽ, ചില മുൻ കമ്മിറ്റി അംഗങ്ങളുടെ തെറ്റുകൾ അന്വേഷിക്കാൻ ഞങ്ങൾക്ക് ഒരിക്കലും അവസരം ലഭിക്കാതിരിക്കാൻ ചില നിക്ഷിപ്ത താൽപ്പര്യക്കാർ ശ്രമിച്ചു. ഞങ്ങളുടേതുൾപ്പെടെ കഴിഞ്ഞ രണ്ട് ഭരണസമിതിയുടെയും അക്കൗണ്ടുകൾ സമഗ്രമായി അവലോകനം ചെയ്യണം. പൂർണ്ണ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റ് ഏർപ്പെടുത്തണം’ -ശ്വേത പറഞ്ഞു. ‘പിക്ചർ അഭി ബാക്കി ഹേ, മേരെ ദോസ്ത്…’ എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ബി.ജെ.പിക്ക് സ്ഥാനാർത്ഥിയെ ഉണ്ടാക്കി നൽകാൻ ശ്വേത പണം വാങ്ങിയെന്ന് ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ ബാബുരാജ് ആരോപിച്ചിരുന്നു. ഇതിനെതിരെ യോഗത്തിൽ വൈകാരികമായി പൊട്ടിത്തെറിച്ച ശ്വേത, താൻ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും ഏജന്റല്ലെന്ന് വ്യക്തമാക്കുകയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ശ്വേത മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചത്.
















