മനുഷ്യസഹജമായ സ്‌നേഹവും ധാര്‍മ്മികതയും സഹജീവികളിലേക്ക് ചൊരിയുമ്പോഴാണ് മാ നിഷാദ..എന്ന് അധര്‍മ്മത്തിനെതിരെ സത്യസന്ധമായി വിരല്‍ ചൂണ്ടാന്‍ കഴിയുന്നത്. മനസ്സിലെ ഈശ്വര ചൈതന്യത്തെ മറന്ന് ക്രൂരത കാട്ടുമ്പോഴാണ് കാട്ടാളനായിമാറുന്നത്. കര്‍മ്മംകൊണ്ടു ശുദ്ധിയും ധര്‍മ്മംകൊണ്ട് വൃദ്ധിയും വന്നുചേരുമ്പോള്‍ ജന്മംകൊണ്ട് സിദ്ധി കൈവന്നുചേരുന്നു എന്ന് രാമായണം നമ്മെ ഓര്‍മ്മിപ്പിയ്‌ക്കുന്നു.
ക്ഷത്രിയനായ വിശ്വാമിത്രന്‍ തപസ്സുകൊണ്ട് രാജര്‍ഷിയായി. അജ്ഞത കൊണ്ട് അന്ധനായ രത്‌നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ രാമ മന്ത്രം ജപിച്ച് മഹാജ്ഞാനിയായി. അനശ്വരനായ ആദികവിയായി. സാര്‍വ്വ ലൗകികതയാണ് രാമായണത്തിന്റെ ദാര്‍ശനികത. അധാര്‍മ്മികതയ്‌ക്കുനേരെ പാപപങ്കിലമായ അജ്ഞാന തിമിരാന്ധതയ്‌ക്ക് എതിരേ മാ നിഷാദ എന്ന് വിരല്‍ ചൂണ്ടുമ്പോള്‍ ആന്തരികമായും ബാഹ്യമായുമുള്ള ഇരുളകന്ന് പ്രകാശഭരിതമാകുന്ന അവസ്ഥ പ്രാപഞ്ചികമായ ജീവിതത്തിന്റെ ഒരു പുനഃസൃഷ്ടിയാണ് സംഭാവന ചെയ്യപ്പെടുന്നത്.
സുഖലോലുപതകൊണ്ട് മനുഷ്യനെ അഹങ്കാരിയാക്കുന്ന അധികാരഗര്‍വ്വം സമൂഹത്തില്‍ എല്ലാം നൈമിഷികമാണെന്നു തിരിച്ചറിയാത്ത പ്രതികാരദാഹിയായ രാവണനെയും, ആത്മഹര്‍ഷഭരിതമായ ജനസേവനത്തിന്റെ മഹാസിംഹാസനം ആദരപൂര്‍വ്വം സ്വീകരിച്ച് യഥാവിധി തന്റെ കടമ നിര്‍വ്വഹിയ്‌ക്കുന്ന പ്രജാപരിപാലകനായ – നിഷ്‌കാമകര്‍മ്മനിരതനായ -ശ്രീരാമനെയും സൃഷ്ടിയ്‌ക്കുന്നു.
ധര്‍മ്മാധര്‍മ്മങ്ങളുടെ സമസ്യയായ ജീവിതം മനുഷ്യമനസ്സില്‍ എങ്ങനെയെല്ലാം വ്യാപരിയ്‌ക്കുന്നുവെന്നു രാമായണ കഥാമഹത്വം നമ്മെ ഭംഗ്യന്തരേണ പഠിപ്പിയ്‌ക്കുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകകള്‍ക്കും മാതൃകയായ സീതാദേവിയുടെ കഥകൂടിയാണ് രാമായണം. സിംഹാസനം വിട്ട് കൊടുംകണ്ടകങ്ങളുടെ പുല്‍മെത്ത സ്വീകരിച്ച് ഭയാനകമായ വന്‍കാട്ടിലേക്കു സര്‍വ്വസംഗ പരിത്യാഗിയായി പതിയെ അനുഗമിക്കുന്ന പത്‌നി! അപ്രകാരമുള്ള സതീരത്‌നമായ സീതാദേവിയുടെ ഭാവശുദ്ധി രാമായണ ത്തിലെ ഉജ്ജ്വല മുഹൂര്‍ത്തമാണ്. സപ്തസാഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന സപ്തദീപസമൂഹങ്ങളില്‍ ഒരു രാജാവുമാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അത് രഘുപതിയായ ശ്രീരാമചന്ദ്രനായിരുന്നുവെന്നും തുളസീദാസരാമായണം വ്യക്തമാക്കുന്നു. ഭൗതികതയുടെയും ആധ്യാത്മികതയുടെയും നടുവില്‍ ജീവിതമെന്തെന്നു പഠിപ്പിയ്‌ക്കുന്ന രാമകഥ എന്നും ആത്മപരിശോധനാപരമാണ്, വിശേഷിച്ചും വര്‍ത്തമാനകാല സാഹചര്യങ്ങളില്‍. അതുകൊണ്ടുതയൊണ് നദികളും പര്‍വ്വതങ്ങളും ഉള്ള കാലത്തോളം രാമായണം നിലനില്‍ക്കുമെന്ന് പറയുന്നത്.
ധര്‍മ്മാധര്‍മ്മങ്ങളുടെ സമസ്യയായ ജീവിതം മനുഷ്യ മനസ്സില്‍ എങ്ങനെയെല്ലാം വ്യാപാരിയ്‌ക്കുന്നുവെന്നു രാമായണ കഥാമഹത്വം നമ്മെ ഭംഗ്യന്തരേണ പഠിപ്പിയ്‌ക്കുന്നു.
ധര്‍മ്മവിഗ്രഹം പൂണ്ട നിര്‍മ്മലസ്വരൂപന്റെ ധന്യമായ ഗീതങ്ങളുടെ രാമായണം കരിമ്പിന്‍തണ്ടില്‍നിന്നും രസം കിനിയുന്നതു പോലെയാണ്! രാമായണത്തെ കാണ്ഡങ്ങളായിട്ടാണ് തിരിച്ചിരിയ്‌ക്കുന്നത്. കാണ്ഡമെന്നാല്‍ കരിമ്പിന്‍തണ്ട് എന്നാണ്. വായിക്കുന്തോറും പഠിയ്‌ക്കുവാന്‍ പ്രേരണ നല്‍കുന്ന ലോകേതിഹാസമായ രാമായണം മനുഷ്യകുലത്തിനു പുത്തനുണര്‍വ് നല്‍കുന്നു.
മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന സ്വാര്‍ത്ഥതയുടെയും അഹംഭാവത്തിന്റെയും പരിണതഫലങ്ങളും മനുഷ്യനെ മനുഷ്യനാക്കുന്ന ഹൃദയാര്‍ദ്രതാനുഭൂതിതമായ നിര്‍മ്മലതയുടെയും നിര്‍മ്മമതയുടെയും തത്ഭവമായ ജീവിത സൗന്ദര്യവും രാമായണത്തിലുടനീളം കാണാം.
ജീവിതമെന്തെന്നു പഠിപ്പിയ്‌ക്കുന്ന രാമകഥ എന്നും ആത്മപരിശോധനാപരമാണ്. അതുകൊണ്ടുതയൊണ് നദികളും പര്‍വ്വതങ്ങളും ഉള്ളകാലത്തോളം രാമായണം നിലനില്‍ക്കുമെന്നു പറയുന്നത്. നരനെ നാരായണനാക്കുന്ന ആത്മജ്ഞാനത്തിന്റെ മഹൗഷധംതയൊണ് ശ്രീരാമായണം” എന്നതില്‍ രണ്ടുപക്ഷമില്ല.
















