കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നടി അൻസിബ ഹസൻ നല്‍കിയ പരാതിയില്‍ നടിമാരായ ശ്വേത മേനോൻ, ലക്ഷ്മി പ്രിയ എന്നിവർക്കെതിരേ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്. ഇക്കാര‍്യം അറിയിച്ച് അൻസിബയ്‌ക്ക് പൊലീസ് മറുപടി നല്‍കി.
ലക്ഷ്മിപ്രിയയുടെ യൂട‍്യൂബിലെ അഭിമുഖം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പരിശോധിച്ചതായും എന്നാല്‍ കേസെടുക്കാൻ പറ്റുന്ന തരത്തിലുള്ള കുറ്റങ്ങളൊന്നും അതില്‍ നിന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
അൻസിബയ്‌ക്ക് തുടർനടപടികള്‍ക്കായി കോടതിയെ സമീപിക്കാമെന്നും പൊലീസ് മറുപടിയില്‍ വ‍്യക്തമാക്കി. യൂട‍്യൂബ് ചാനലിലൂടെയും സോഷ‍്യല്‍ മീഡിയയിലൂടെയും അപകീർത്തിപരവും അശ്ലീല പ്രചരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ പൊലീസിനെ സമീപിച്ചിരുന്നത്.
തന്നെ വ‍്യക്തിഹത‍്യ ചെയ്യാൻ ശ്വേതാ മേനോനും ഗൂഢാലോചന നടത്തിയെന്നും അൻസിബ നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 9ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ മറുപടി.
















