ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പക്ഷെ അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍, കളിയുടെ 39ാം മിനിറ്റില്‍ മെസ്സി അത് നേടി. ലോകകപ്പിലെ തന്‍റെ 17ാംത്തെ ഗോള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഡാളസ് :അമേരിക്കയിലെ ഡാളസില്‍ നടന്ന അര്‍ജന്‍റീനയും ഓസ്ട്രിയയും തമ്മിലുള്ള പോരാട്ടം മെസ്സിയുടെ ആരാധകരെ കരയിപ്പിച്ചു. എട്ടാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി കിക്ക് വലത് പോസ്റ്റിന്റെ പുറത്തേക്ക് അടിക്കുകയായിരുന്നു മെസ്സി. ചെറിയ നിമിഷത്തില്‍, ഏറെ പരിമിതികളോടെ ലഭിക്കുന്ന ചാന്‍സ് വരെ ഗോളാക്കുന്ന മെസ്സിയുടെ ഈ പിഴവ് ആരാധകര്‍ക്ക് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.

മാത്രമല്ല, അവര്‍ മെസ്സിയുടെ ലോകറെക്കോഡിന് കാത്തിരിക്കുകയാണ്. ലോകകപ്പില്‍ ഇതുവരെ 16 ഗോള്‍ നേടിയ മെസ്സി ഒരു ഗോള്‍ കൂടി നേടിയാല്‍ 17 ഗോളോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാവും. അതാണ് പെനാല്‍റ്റി പാഴാക്കിയതിലൂടെ മെസ്സി കളഞ്ഞു കുളിച്ചത്.

പക്ഷെ അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍, കളിയുടെ 39ാം മിനിറ്റില്‍ മെസ്സി അത് നേടി. ലോകകപ്പിലെ തന്റെ 17ാംത്തെ ഗോള്‍. ഫകുണ്ടോ മെഡിന ബോക്സിലേക്ക് അടിച്ച പന്ത്, ബോക്സിലേക്ക് ഓടിക്കയറി മെസ്സി ഗോളാക്കുകയായിരുന്നു. ഇക്കുറി ഓസ്ട്രിയയുടെ ഗോളി അലക്സാണ്ടര്‍ സ്കളാഗറെ മെസ്സി കബളിപ്പിച്ചു. ഇതോടെ ലോകകപ്പിലെ തന്റെ 17ാമത്തെ ഗോളിലൂടെ മെസ്സി ലോകകപ്പ് ഫുട്ബാളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ്. ഇതോടെ 16 ഗോള്‍ നേടി ലോകറെക്കോഡുമായി നിന്നിരുന്ന ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസിന്റെ റെക്കോഡാണ് മെസ്സി തകര്‍ത്തത്. 2014ല്‍ ആണ് മിറോസ്ലാവ് ക്ലോസ് ബ്രസീലിനെതിരെ ഗോള്‍ നേടി തന്റെ റെക്കോഡ് സ്ഥാപിച്ചത്. 12 വര്‍ഷത്തിന് ശേഷമാണ് മെസ്സി ആ റെക്കോഡ് തിരുത്തിയത്.

Recent Posts