Vicharam

അയാള്‍ കഥയെഴുതാതെ നോക്കണം!

Published by
പായിപ്ര രാധാകൃഷ്ണന്‍

”കഥ, കഥ നായരേ…, കസ്തൂരി നായരേ…, കാഞ്ഞിരക്കാട്ടമ്പലത്തില്‍ തേങ്ങ വിളഞ്ഞിളനീരായ്..”
കുട്ടിക്കാലത്ത് എങ്ങനെയോ കേട്ട് മനസ്സില്‍ പതിഞ്ഞ ഈ വരികള്‍ കഥയുടെ ആത്മകഥകൂടിയാണെന്ന് പിന്നീടാണ് പിടികിട്ടിയത്.
കാലം മാറി. കഥ മാറി.
കഥയിലും നോവലിലും സിനിമയിലും സംഗീതത്തിലുമൊക്കെ കോപ്പിയടി ഫാഷനായി. ദീപയടിയും മീരയടിയും ഹരിതയടിയുമൊക്കെ തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് അവാര്‍ഡ് ജേതാക്കളായ ചില പുരുഷകേസരികളും തെളിയിക്കുന്ന കാലം വന്നു. വായനക്കാരാവട്ടെ ഈ വൈതരണി മറികടക്കാന്‍ കഥ വിട്ട് ജീവിതകഥ തേടുകയാണ്. അങ്ങനെ, ആത്മകഥക്കായി മാര്‍ക്കറ്റ്.

ആത്മകഥയും കോപ്പിയടിക്കപ്പെടുമോ എന്നറിയില്ല. അയല്‍ക്കാരനെ കഠിനമായി അനുകരിക്കാനുള്ള പ്രലോഭനത്തെ മലയാളിക്ക് മറികടക്കാന്‍ സ്വതേ വിഷമമാണല്ലോ? എഴുത്തിന്റെ ലോകം ‘എഐ’ ഏറ്റെടുത്തു തുടങ്ങിയിട്ടുമുണ്ട്. അങ്ങനെ ഗൂഗിള്‍ ഗുരുവിനോടൊപ്പം മറ്റൊരാള്‍കൂടി ആധിപത്യം ഏറ്റെടുത്തിരിക്കുന്നു!

ഉള്ളതു പറയുന്നതു കേട്ട് ചിരിക്കുന്ന ഉറികളുടെയും കാലം കഴിഞ്ഞു. ഇന്നിപ്പോള്‍ ആര്‍ക്കും അത് താങ്ങാനുള്ള കെല്‍പ്പില്ല. ഉറിയാണെങ്കില്‍പ്പോലും മുഖം കറുത്തു പോകാനിടയുണ്ട്. പണ്ടൊക്കെ ആത്മകഥയെഴുത്തില്‍ സിനിമാക്കാര്‍ക്കായിരുന്നു ഗ്ലാമര്‍. പ്രേംനസീറിന്റെ ആത്മകഥ കത്തിനില്‍ക്കുന്ന കാലത്താണ് ഏഴാം ക്ലാസും കഥകളിയുമായി കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന മഹാനടന്‍ തന്റെ ദുരിതകാലം പറഞ്ഞുതുടങ്ങിയത്. കുശുമ്പും കുന്നായ്‌മയുമൊന്നും ഇല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് വായനക്കാര്‍ അത് വായിക്കാന്‍ തിരക്കുകൂട്ടി. മറ്റൊരു കാലത്തും ഇല്ലാതിരുന്ന സര്‍ക്കുലേഷനിലേക്ക് അത് പ്രസിദ്ധീകരിച്ച കലാകൗമുദി വാരിക കുതിച്ചുയര്‍ന്നു. മലയാറ്റൂര്‍ സര്‍വ്വീസ് സ്റ്റോറിക്ക് തിരികൊളുത്തി. സഹായിച്ചവരൊക്കെ തിരിഞ്ഞുകൊത്തിയിട്ടും ആരോടും പരിഭവമില്ലാതെ എം.കെ.കെ. നായര്‍ തന്നെത്തന്നെ ആവിഷ്‌കരിച്ചു.

ജീവിതത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാത്രമേ ആത്മകഥയില്‍ പ്രതിഫലിക്കേണ്ടതുള്ളൂ എന്ന് കാണിച്ചുതന്നത് പ്രൊഫ. എം.പി. മന്മഥനാണ് – സ്മൃതിദര്‍പ്പണത്തില്‍. ആത്മകഥയെഴുത്തുകാര്‍ക്ക് ദിശാനിര്‍ദ്ദേശം നല്‍കുന്ന കൃതിയാണിത്. അരങ്ങു കാണാത്ത നടനെ തിക്കൊടിയനെന്ന നാടകകാരന്‍ അനാവരണം ചെയ്തത് മികച്ച വായനാനുഭവമായി. ഓര്‍മ്മയുടെ അറകളില്‍ ബഷീറിനെയും ഓര്‍മ്മയുടെ ഓളങ്ങളില്‍ മഹാകവി ജി.യേയും കണ്ടു പോരാം. കവിയുടേയും കവിതയുടേയും ആത്മകഥ എന്നു പറയേണ്ടത് മഹാകവി പി.യുടെ ‘കവിയുടെ കാല്‍പാടുകളെ’ ത്തന്നെയാണ്. ഉടുപ്പൂരിയ കന്യാസ്ത്രീയ്‌ക്കും, മോഷണം നിര്‍ത്തിയ തസ്‌കരനുമൊക്കെ വേറിട്ട കഥകളുണ്ടെന്ന് മനസ്സിലായി.

മഹാത്മാഗാന്ധിയും നെഹ്രുവും മുതലുള്ള രാഷ്‌ട്രീയക്കാരും പ്രശസ്തമായ ആത്മകഥകളിലൂടെ വെളിപ്പെട്ടു. എന്നാല്‍ ഇവരുടെ ജീവിതകഥയെഴുതിയപ്പോഴുണ്ടാകാത്ത പുകിലാണ് ഇപ്പോള്‍ രാഷ്‌ട്രീയരംഗത്ത് കാണുന്നത്. തെരഞ്ഞെടുപ്പിന്റെ നെഞ്ചത്ത് കയറി നിന്നിട്ടാണ് പയ്യന്നൂരെ കുഞ്ഞികൃഷ്ണന്‍ ആകാശത്തേക്ക് വെടിവെച്ചത്. ഇത്തരം നനഞ്ഞ പടക്കങ്ങളെക്കൊണ്ട് പാര്‍ട്ടിക്കൊരു ചുക്കും സംഭവിക്കില്ലെന്ന് നേതാക്കള്‍ പുരപ്പുറത്തു കയറി വിളിച്ചുപറഞ്ഞെങ്കിലും വോട്ടുപെട്ടി തുറന്നതോടെ അവര്‍ക്കൊക്കെ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതിയാണുള്ളത്.

ശബരിമലയിലെ സ്വര്‍ണ്ണക്കുടത്തില്‍ കയ്യിട്ടുവാരിയവരെ ഒന്നും അയ്യപ്പന്‍ വെറുതെ വിടാനിടയില്ല. അയ്യപ്പ കോണ്‍ക്ലേവ് നടത്തി എട്ടിന്റെ പണി ഏറ്റുവാങ്ങിയതിന്റെ പരുക്ക് വ്യക്തമായത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴാണ്. സ്വര്‍ണ്ണക്കൊള്ളയും യുവതീപ്രവേശനവുമൊക്കെ ആഘോഷമാക്കിയതിന്റെ പിന്നാമ്പുറക്കഥകള്‍ പുറത്തുവരാന്‍ തുടങ്ങുന്നു.

ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അറ്റകൈ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണത്രേ. ആത്മകഥയെഴുതിക്കളയും എന്നു പറഞ്ഞപ്പോഴേക്കും കേന്ദ്രകമ്മറ്റി വരെ കുലുങ്ങി. പാര്‍ട്ടിക്ക് പാര പണിയാനായി ഇങ്ങനെ ഓരോരുത്തരും ആത്മകഥയെഴുതാന്‍ തുടങ്ങിയാല്‍ ഒന്നേ പറയാനുള്ളു.
അയാള്‍ കഥയെഴുതാതെ നോക്കണം!

Recent Posts