Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Published by
എന്‍.പി. സജീവ്

കൊച്ചി: മാസപ്പടിക്കേസില്‍ അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേക്കും കുടുംബത്തിലേക്കും നീങ്ങുന്നു. കഴിഞ്ഞ ദിവസം ഇ ഡി കൊച്ചി സോണല്‍ ഓഫീസില്‍ ഒന്‍പതുമണിക്കൂറോളം വീണയെ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ വീണ പറഞ്ഞ ചില കാര്യങ്ങള്‍ പിണറായിക്കു കുരുക്കാകുന്നതായാണ് സൂചന.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തനിക്കു മനസറിവില്ലെന്നാണ് വീണ ഇ ഡിയോടു പറഞ്ഞത്. എങ്കില്‍ ആരാണ് ഇടപാടുകള്‍ക്കു ചുക്കാന്‍ പിടിച്ചതെന്ന ചോദ്യമുയരുന്നു. വീണയുടെ പേരില്‍ കുടുംബത്തിലെ മറ്റാരെങ്കിലും ഇടപാടുകള്‍ നടത്തിയോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. വീണയുടെ മൊഴി സത്യമെങ്കില്‍ കുടുംബത്തിലെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരെ ചോദ്യം ചെയ്യേണ്ടി വരും. അത്തരം സാഹചര്യമുണ്ടായാല്‍ രാഷ്‌ട്രീയ രംഗത്തു വന്‍ പ്രതിഫലനമാകുമുണ്ടാക്കുക.

സിഎംആര്‍എല്‍, എക്‌സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഉടന്‍ ഇ ഡിക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ. രേഖകള്‍ ലഭിച്ച ശേഷം കാര്യങ്ങള്‍ വിശദമായി വിലയിരുത്തും. അതു കഴിഞ്ഞായിരിക്കും ഇ ഡിയുടെ അടുത്ത നടപടി.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ, മക്കളായ ശരണ്‍, ഷിബി എന്നിവരെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും റെയ്ഡില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വീണയെ ബുധനാഴ്ച ചോദ്യം ചെയ്തത്. 172 ചോദ്യങ്ങള്‍ക്കാണ് ഇ ഡി വീണയോട് ഉത്തരം തേടിയത്. കമ്പനികളുമായി 2017-2021ലെ 2.78 കോടി രൂപയുടെ കണ്‍സള്‍ട്ടന്‍സി ഫീസ് ഇടപാടുമായി ബന്ധപ്പെട്ടു നേരിട്ടുള്ള ചോദ്യങ്ങള്‍ക്കു മനസറിവില്ലാത്ത കാര്യമെന്നായിരുന്നു വീണയുടെ മറുപടി. എന്തു സേവനമാണ് വീണയുടെ കമ്പനി സിഎംആര്‍എലിനു നല്കിയതെന്നതിനും മറുപടി പറയാന്‍ വീണയ്‌ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ഇ ഡി ശ്രമം.

വിദേശ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടുകളെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. വീണയുടെ ഉടമസ്ഥതയിലുള്ള അബുദാബിയിലെ ബാങ്ക് അക്കൗണ്ടുകള്‍ മുമ്പുതന്നെ പൂട്ടുകയും അതിലെ വിവരങ്ങള്‍ മുഴുവന്‍ ബാങ്കുകള്‍ തന്നെ ഡാറ്റയില്‍ നിന്നു നീക്കുകയും ചെയ്തതായാണ് വിവരം. വിദേശ ബാങ്ക് അക്കൗണ്ടുകളിലെ ഈ സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചത് കേസില്‍ വീണയ്‌ക്കു കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വീണയുടെ ലോക്കറുകള്‍ കഴിഞ്ഞ ദിവസം ഇ ഡി പരിശോധിച്ചിരുന്നു. ലഭിച്ച രേഖകള്‍ ഇ ഡി പരിശോധിക്കുകയാണ്. കേസിന്റെ രാഷ്‌ട്രീയ പ്രാധാന്യം കണക്കിലെടുത്ത് പിഴവൊന്നും പറ്റാത്ത വിധത്തില്‍ പഴുതടച്ച നീക്കങ്ങളാണ് ഇ ഡി നടത്തുന്നത്. കൊച്ചി സോണല്‍ ഓഫീസില്‍ കഴിഞ്ഞയാഴ്ചയെത്തിയ ഇ ഡി ഡയറക്ടര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു.