കല്‍പറ്റ: കള്ളാടിയിലെ തുരങ്കമുഖത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനും അന്നത്തെ കല്‍പ്പറ്റ, തിരുവാമ്പാടി എംഎല്‍എമാര്‍ക്കും ജൂഡീഷ്യറിക്കുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ദുരന്തത്തിന്റെ ഉത്തരവാദിത്വം കരാര്‍ കമ്പനിക്ക് മാത്രമാണെന്നും തുരങ്ക നിര്‍മ്മാണം അടക്കമുള്ള മറ്റെല്ലാ കാര്യങ്ങളും സുരക്ഷിതമാണെന്നുമുള്ള കൃഷി വകുപ്പു മന്ത്രി ടി. സിദ്ദിഖിന്റെ പ്രസ്താവന ജനങ്ങളൊടുള്ള വെല്ലുവിളിയാണ്. മതിയായ വിദഗ്ദപഠനം കൂടാതെയും സംശയാസ്പദമായ വേഗത്തിലും ധൃതിപ്പെട്ടും ഉദ്ഘാടനം ചെയ്യപ്പെട്ട തുരങ്കത്തിന്റെ പ്രവര്‍ത്തിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കിയ പോലെ ദുരന്തമുണ്ടായി. മതിയായ ശാസ്ത്രീയപഠനമോ വിദഗ്ദാഭിപ്രായമോ കൂടാതെ വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് കേരള സര്‍ക്കാര്‍ സ്റ്റേജ് വണ്‍ ക്ലിയറന്‍സ് സംഘടിച്ചത്.
ഇതിനായി പല അവിഹിത മാര്‍ഗ്ഗങ്ങളും പ്രയോഗിച്ചിരുന്നു. കൊങ്കണ്‍ റെയിവേ കമ്പനിയെ മുന്‍ നിര്‍ത്തി ഡിപിആര്‍ ഉണ്ടാക്കിയതും ഒട്ടും സുതര്യമായല്ല. എന്തു വിലകൊടുത്തും തുരങ്കം പണിതുടങ്ങാനുള്ള ധൃതിയില്‍ പല സുരേക്ഷാ മാനദണ്ഡങ്ങളും ബലികൊടുക്കേണ്ടി വന്നു എന്നു വ്യക്തമാണ്. ഇപ്പോള്‍ നടന്നത് പ്രകൃതിയുടെ ചെറിയ മുന്നേറിയിപ്പ് മാത്രമാണ്. ഇതില്‍ നിന്നും പാഠം പഠിച്ചില്ലെങ്കില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്.തുരങ്കപാതക്ക് അനുമതി തരപ്പെടുത്തിയ പിഡബ്ല്യുഡി എഞ്ചിനിയര്‍, കൊങ്കണിന്നുവേണ്ടി വിവിധ പഠനങ്ങള്‍ നടത്തിയ ഏജന്‍സികള്‍, സ്റ്റേറ്റ് എണ്‍വയര്‍മെന്റ് ഇംപാക്ട് അസ്സസ്‌മെന്റ് കമ്മറ്റി, പദ്ധതിക്കുവേണ്ടി ബഹുജനാഭിപ്രായം രൂപീകരിച്ച അന്നത്തെ തിരുവമ്പാടി, കല്‍പ്പറ്റ എംഎല്‍എമാര്‍, സംസ്ഥാന സര്‍ക്കാര്‍, കരാര്‍ കമ്പനി തുടങ്ങിയവരെക്കറിച്ചു് വിശ്വസനീയമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് ഇന്ന് 11.30ന് കല്‍പറ്റ കലക്ട്രേറ്റ് പടിക്കല്‍ വയനാട്ടിലെ പരിസ്ഥിതി-സാംസ്‌കാരിക-മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സത്യാഗ്രഹം നടക്കും. യോഗത്തില്‍ എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു.
















