
തിരുവനന്തപുരം: മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് കേരള വഖഫ് ബോർഡിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നോട്ടീസ് നൽകിയ നടപടി ബിജെപി സംസ്ഥാന അധ്യക്ഷനും നിയമസഭാംഗവുമായ രാജീവ് ചന്ദ്രശേഖർ നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലം. മുനമ്പത്തെ 404 ഏക്കർ ഭൂമി ഉൾപ്പെടെയുള്ള ചില ഭൂമികൾ കേരള വഖഫ് ബോർഡ് സ്വമേധയാ യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്‌മെന്റ് (ഉമീദ്) പോർട്ടലിൽ രജിസ്റ്റർ വിഷയത്തിൽ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് രാജീവ് ചന്ദ്രശേഖർ വിശദമായ പരാതി നൽകിയിരുന്നു.
ഉമീദ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള അധികാരം ബന്ധപ്പെട്ട മുത്തവല്ലിക്കാണ് ഉള്ളതെന്നും, വഖഫ് ബോർഡ് നേരിട്ട് ഇത്തരം രജിസ്ട്രേഷൻ നടത്തിയ നടപടി നിയമവിരുദ്ധവും അധികാരപരിധി ലംഘിക്കുന്നതുമാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാജീവ് ചന്ദ്രശേഖർ നൽകിയ കത്തിനെ തുടർന്നാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ട് കേരള വഖഫ് ബോർഡിനോട് വിശദീകരണം തേടിയിരിക്കുന്നത്. മുനമ്പം വിഷയത്തിൽ നാട്ടുകാരും വിവിധ സംഘടനകളും ഉന്നയിച്ച പരാതികൾ കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
മുനമ്പം നിവാസികളുടെ സ്വത്തവകാശവും ജീവിതോപാധികളും സംരക്ഷിക്കണമെന്ന നിലപാടാണ് ബിജെപി തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കം വിവിധ നിയമവേദികളിൽ നിലനിൽക്കുമ്പോൾ വഖഫ് ബോർഡ് ഏകപക്ഷീയമായി ഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയത് നിയമപരമായും ഭരണപരമായും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
മുനമ്പം മാത്രമല്ല തളിപ്പറമ്പ് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്ന വഖഫ് ഭൂമി സംബന്ധമായ പരാതികളിലും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നിയമ-ഭരണ ഇടപെടലുകൾ ഉറപ്പാക്കുന്നതിനും പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മുനമ്പം ജനതയുടെ നീതിക്കായുള്ള പോരാട്ടത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി നിർണായക മുന്നേറ്റമാണെന്നും, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ സമാനമായ പരാതികൾ ഉയർന്നിട്ടുള്ള വിഷയങ്ങളിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ബിജെപി തുടർന്നും മുൻനിരയിൽ പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.