തിരുവനന്തപുരം: ചില മതബിംബങ്ങളെ വികൃതമാക്കി നിരന്തരം നടത്തുന്ന സമരാഭാസങ്ങളില്‍ നിന്ന് എസ്എഫ്‌ഐ പിന്തിരിയണമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്കുമാര്‍ ടി.ജി. നായരും പി.എസ്. ഗോപകുമാറും ആവശ്യപ്പട്ടു.
കഴിഞ്ഞദിവസം കേരള സര്‍വകലാശാല ആസ്ഥാനത്ത് ഓണാഘോഷത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഘോഷയാത്രക്കിടെ കേരള സര്‍വകലാശാലാ വിസിയെ പ്രതീകാത്മകമായി പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിക്കൊണ്ടുള്ള സമര രീതി ‘ശവസംസ്‌കാരം’ നടത്തികൊണ്ടുള്ള സമരത്തിന് ക്രിസ്ത്യന്‍ മതാചാരങ്ങളെയാണ് എസ്എഫ്‌ഐ കൂട്ടുപിടിച്ചത്. മെഴുകുതിരികളും ശവസംസ്‌കാരച്ചടങ്ങിന് ആചാരപരമായി ആലപിക്കുന്ന ‘ഒപ്പീസ്’ പ്രാര്‍ത്ഥന റിക്കാര്‍ഡ് ചെയ്തുമാണ് കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കാര്‍ സമരത്തിനെത്തിയത്. എന്നാല്‍, തിരുവനന്തപുരത്ത് കേരളസര്‍വകലാശാലയില്‍ ‘നല്ലത് ചെയ്യുന്നവരെ ചവിട്ടിത്താഴ്‌ത്തു’മെന്ന, വാമനാവതാര സങ്കല്പത്തെ വികലമാക്കുന്ന ബാനറുമായാണ് എസ്എഫ്‌ഐ സമരത്തിനെത്തിയത്. ഈ വാചകമെഴുതിയ ബാനര്‍ ഉയര്‍ത്തി വൈസ് ചാന്‍സലറെ ചവിട്ടിത്താഴ്‌ത്തിയതിന്റെ പൊരുളെന്താണെന്നും മനസിലാകുന്നില്ല.
മലയാളികളുടെ ദേശീയോത്സവമായ ഓണസങ്കല്പത്തെയും വാമനാവതാരത്തേയും ക്രിസ്തീയ ആചാരമായ ഒപ്പീസ് പ്രാര്‍ത്ഥനയേയും വികൃതമാക്കിക്കൊണ്ടുള്ള സമരരീതികള്‍ അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തയാറാകണം. പാര്‍ട്ടി നേതൃത്വം എസ്എഫ്‌ഐയെ നിയന്ത്രിക്കണം.
സര്‍ക്കാരിന്റെ മൃദുസമീപനമാണ് ഇത്തരം വൃത്തികെട്ട സമര രീതികള്‍ ആവര്‍ത്തിക്കാന്‍ എസ്എഫ്‌ഐയ്‌ക്ക് പ്രേരണ നല്‍കുന്നത്. മതമേലധ്യക്ഷന്മാരും സാംസ്‌കാരിക നായകരും മത ബിംബങ്ങളെ ദുരുപയോഗം ചെയ്തുള്ള സമരരീതിയെ അപലപിക്കാന്‍ തയാറാകണമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.














