India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

ആര് പിണങ്ങിയാലും താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഒരു യുവരാജാവിനെപ്പോലെ പെരുമാറുന്ന രാഹുല്‍ ഗാന്ധിയുടെ അഹന്ത നിറഞ്ഞ രീതികളില്‍ ഘടകക്ഷികള്‍ക്കിടയില്‍ പൊതുവേ അമര്‍ഷം. തന്നെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല, താന്‍ പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കണം എന്നീ രീതിയാണ് രാഹുല്‍ ഗാന്ധിയുടേത്. ഇതാണ് ഡിഎംകെയുമായുള്ള പൊട്ടിത്തെറിയില്‍ കലാശിച്ചത്. ആര് പിണങ്ങിയാലും താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഈഗോ തലയില്‍ കയറ്റിയുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ ശൈലിയാണ് കോണ്‍ഗ്രസിനെ കുഴിയില്‍ വീഴ്‌ത്തിയത്. ഇന്ന് തെലുങ്കാന, കര്‍ണ്ണാടക, കേരളം, ഹിമാചല്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലേ കോണ്‍ഗ്രസ് ഉള്ളൂ. ഇതും രാഹുല്‍ ഗാന്ധിയുടെ മിടുക്കല്ല, ആ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതൃത്വത്തിന്റെ മിടുക്കാണ്.

തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാ സീറ്റിനെച്ചൊല്ലിയാണ് രാഹുല്‍ ഗാന്ധി സ്റ്റാലിനുമായി ഉടക്കുന്നത്. തമിഴ്നാട്ടില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല‍്കണം എന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ ഡിഎംകെ തള്ളിക്കളഞ്ഞിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജയിച്ചാല്‍ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം നല്‍കണമെന്നായി രാഹുല്‍ ഗാന്ധി. ഈ ആവശ്യവും സ്റ്റാലിന്‍ തള്ളിക്കളഞ്ഞു. തന്റെ ആവശ്യങ്ങള്‍ സ്റ്റാലിന്‍ തള്ളിക്കളയുന്നത് രാഹുല്‍ ഗാന്ധിയ്‌ക്ക് സ്വീകാര്യമല്ല. കാരണം താന്‍ ഭാരതത്തിലെ യുവരാജാവാണെന്നും തന്റെ കല്പനങ്ങള്‍ മറ്റുള്ളവര്‍ ശിരസ്സാ വഹിച്ചുകൊള്ളണം എന്നുമാണ് രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്നത്. അതല്ലാതെ അതത് പ്രദേശങ്ങളിലെ രാഷ്‌ട്രീയസമവാക്യങ്ങളോ യാഥാര്‍ത്ഥ്യങ്ങളോ ഒന്നും രാഹുല്‍ ഗാന്ധിക്ക് പ്രശ്നമല്ല. ഇക്കാര്യത്തില്‍ ഇളയച്ഛന്‍ സഞ്ജയ് ഗാന്ധിയോടാണ് രാഹുല്‍ ഗാന്ധിക്ക് സാമ്യം. രാഷ്‌ട്രീയമായ വെല്ലുവിളികള്‍ നേരിടുന്നതിലുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവുകേടിനെ ബുദ്ധിജീവിയും ചരിത്രകാരനുമായ രാമചന്ദ്രഗുഹ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ചൂണ്ടിക്കാണിക്കുന്നു.

തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് എത്ര കരുത്തുണ്ട്? താഴേക്കിടയില്‍ ജനപിന്തുണ എത്രത്തോളമുണ്ട്? തുടങ്ങിയ അടിസ്ഥാന രാഷ്‌ട്രീയസ്ഥിതിഗതികളൊന്നും വിലയിരുത്താന്‍ രാഹുല്‍ഗാന്ധിക്ക് അറിയില്ല. അത് ആവശ്യമാണെന്ന് കോണ്‍ഗ്രസില്‍ ഒരാളും രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കാന്‍ തയ്യാറുമല്ല. അതിന് തയ്യാറായ 23 കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ മേല്‍വിലാസമില്ലാത്ത നിലയിലാണ്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍ , കപില്‍ സിബല്‍, മനീഷ് തിവാരി തുടങ്ങിയ 23 കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുകയായിരുന്നു സോണിയാഗാന്ധി. തമിഴ്നാട്ടില്‍ പഴയ ശക്തി കോണ്‍ഗ്രസിനില്ല. എല്ലായ്‌പോഴും ഡിഎംകെയുടെ തോളില്‍ കയറിയിരുന്ന് ജയിക്കുന്ന ഒരു പാര്‍ട്ടിയെ എന്തിന് രാജ്യസഭാസീറ്റും മന്ത്രിസ്ഥാനങ്ങളും നല‍്കി ആദരിക്കണം എന്ന കാഴ്ചപ്പാടാണ് സ്റ്റാലിനുള്ളത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചാരണത്തിന് വന്ന രാഹുല്‍ ഗാന്ധി സ്റ്റാലിനുമായി വേദി പങ്കിട്ടില്ലെന്ന് മാത്രമല്ല, സ്റ്റാലിനെ കാണാന്‍ പോലും ചെന്നില്ല. എത്ര ബാലിശമാണ് രാഹുല്‍ ഗാന്ധിയുടെ രീതി എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ആര്‍ക്കും മുന്നിലും തലകുനിക്കാതെ ഭാരതത്തിന്റെ രാജാവാണ് താന്‍ എന്ന മട്ടിലാണ് രാഹുല്‍ഗാന്ധിയുടെ പെരുമാറ്റം. 54 വര്‍ഷം ഇന്ത്യ ഭരിച്ച കുടുംബത്തിലെ യുവരാജാവ്, നാളെ ഇന്ത്യ ഭരിക്കേണ്ടവന്‍ എന്ന് ആരോ രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചിരിക്കണം. എന്തായാലും രാഹുല്‍ ഗാന്ധിയുടെ ഈ രാജാ പാര്‍ട്ടൊന്നും സ്റ്റാലിനോ ഡിഎംകെയ്‌ക്കോ സ്വീകാര്യമല്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍അഞ്ച് സീറ്റുകള്‍ നേടിയത് ഡിഎംകെയുടെ വോട്ട് ബേസിന്റെ അടിത്തറയിലാണ്. എന്നാല്‍ ഈ നന്ദിയൊന്നും രാഹുലിന് ഇല്ല. പകരം ഡിഎംകെയോട് പോലും അനുവാദം ചോദിക്കാതെ ജോസഫ് വിജയിന്റെ ടിവികെയില്‍ സഖ്യകക്ഷിയായി ചേരുകയായിരുന്നു.രണ്ട് മന്ത്രിസ്ഥാനവും തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് കിട്ടി. ചെറിയ നേട്ടങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി പക്ഷെ തുലച്ചത് തമിഴ്നാട്ടിലെ ഡിഎംകെ പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകളായുള്ള ഉറച്ച് പിന്തുണയാണ്. എന്തായാലും സ്റ്റാലിനും രാഹുല്‍ ഗാന്ധിയും അടുക്കാനാവത്ത വിധം പിരിഞ്ഞിരിക്കുന്നു.

ഇത് തന്നെയാണ് കേരളത്തില്‍ വന്ന് പിണറായി വിജയനെ കടന്നാക്രമിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ വിഡ്ഡിത്തം. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് വരെ രാഹുല്‍ ഗാന്ധി പ്രസംഗിച്ചു. ഇത് തീരാത്ത മുറിവായി സിപിഎമ്മുകാരുടെ ഉള്ളില്‍ ഉണ്ട്. കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണിയായി ബിജെപിയ്‌ക്കെതിരെ നില്‍ക്കുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് എത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ആ മര്യാദ പാലിക്കേണ്ടെ എന്ന ചോദ്യമാണ് ഇപ്പോള്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി ചോദിക്കുന്നത്. ഒരു തരം ഒറ്റയാന്‍ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയ്‌ക്ക്. താന്‍ മുകളില്‍ മറ്റുള്ളവര്‍ തന്റെ കാല്‍പാദത്തിനടിയിലെ മണ്‍തരികള്‍ എന്നതാണ് മനോഭാവം. ഒരു രാഷ്‌ട്രീയമുന്നണിയുണ്ടാക്കുമ്പോള്‍ സമവായത്തിന്റെ ഭാഷയാണ് വേണ്ടത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഇത് ഉപദേശിക്കാന്‍ കോണ്‍ഗ്രസിലുള്ള ആര്‍ക്കും ധൈര്യമില്ല. ഖാര്‍ഗേ അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയെ പേടിച്ചാണ് കഴിഞ്ഞുകൂടുന്നത് തന്നെ.

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ലാലുപ്രസാദ് യാദവിന്റെ മകനുമായും രാഹുല്‍ ഗാന്ധി തെറ്റിയിരുന്നു. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന്റെ ബീഹാറിലെ ശക്തി കണക്കിലെടുക്കാതെ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുകയും അതില്‍ വാശിപിടിക്കുകയും ചെയ്തതാണ് തേജസ്വി യാദവിനെ വെറുപ്പിച്ചത്. അവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി പ്രചാരണമൊക്കെ ഒന്നിച്ച് നടത്തിയെങ്കിലും വോട്ടെടുപ്പ് നടക്കുമ്പോഴേക്കും രാഹുലും തേജസ്വി യാദവും ബദ്ധ ശത്രുക്കള്‍ പോലെ ആയിക്കഴിഞ്ഞിരുന്നു.

ഡിഎംകെയെ രാഹുല്‍ഗാന്ധി വെറുപ്പിച്ചതില്‍ ശരത് പവാറിനും വലിയ അമര്‍ഷമുണ്ട്. മുന്നണിമര്യാദകള്‍ പാലിക്കാതെയുള്ള രാഹുല്‍ ഗാന്ധിയുടെ ഒറ്റയാന്‍ പെരുമാറ്റവും അഹങ്കാരവും ശരത് പവാറിനും ദഹിക്കുന്നില്ല. ബംഗാളില്‍ സിപിഎമ്മുമായും മമതയുമായും ചേര്‍ന്ന് ഒരു മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതും രാഹുല്‍ ഗാന്ധിയുടെ അഹങ്കാരം തന്നെയാണ്.

ജാര്‍ഖണ്ഡില്‍ ജെഎംഎം നേതാവ് ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയുടെ കൂടിയാലോചനകള്‍ക്ക് ഒരുക്കമല്ലാത്ത അഹങ്കാരത്തോടെയുള്ള പരുക്കന്‍ പെരുമാറ്റം തന്നെയാണ് തലവേദനയാകുന്നത്. ഈയിടെ രാജ്യസഭയില്‍ സ്താനാര്‍ത്ഥിയെ മറ്റൊരാളോടും കൂടിയാലോചിക്കാതെയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായി കൂടിയാലോചന നടത്താന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായില്ല. അതുപോലെ ബീഹാറില്‍ ജെഎംഎമ്മിനെ വളര്‍ത്താന്‍ ഹേമന്ത് സോറന്‍ ശ്രമിച്ചെങ്കിലും ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മിന് മുന്നണി മര്യാദ പാലിച്ച് ഏതാനും സീറ്റുകള്‍ വിട്ടുനല്‍കാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഇതിന്റെ പേരില്‍ ഹേമന്ത് സോറന്‍ ബീഹാറില്‍ പ്രചാരണത്തില്‍ നിന്നു പോലും വിട്ടുനിന്നിരുന്നു. എല്ലാം കോണ്‍ഗ്രസിന് മാത്രം, മുന്നണിയിലെ മറ്റ് പാര്‍ട്ടികളെല്ലാം ദാസന്‍മാര്‍ എന്ന നിലപാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കാത്തിടത്തോളം ഇന്ത്യാമുന്നണി നനഞ്ഞ പടക്കമായി തുടരും. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച് നേരെയാക്കാന്‍ സോണിയാഗാന്ധിക്ക് പോലും കഴിയുമെന്നും തോന്നുന്നില്ല.

 

Recent Posts