ന്യൂദൽഹി: നിരോധിച്ചിട്ടുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ഉന്നത നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിക്കാൻ ദൽഹി കോടതിയുടെ ഉത്തരവ് ഉടൻ നടപ്പാക്കും. ദൽഹി അഡീഷണൽ സെഷൻസ് ജഡ്ജ് പ്രശാന്ത് ശർമ്മയുടേതാണ് ഉത്തരവ്. 2022 സെപ്തംബർ 27 ന് നിലവിൽവന്ന പോപ്പുലർ ഫ്രണ്ടിന്റെ അഞ്ചുവർഷത്തെക്കുള്ള നിരോധനം നാലാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഈ നിർദ്ദേശം.
25 പിഎഫ്‌ഐ അംഗങ്ങൾക്കും സംഘടനയ്‌ക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും പ്രകാരം കുറ്റം ചുമത്താനാണ് അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതി ഉത്തരവ്.
വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന ലക്ഷ്യം കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനും രാജ്യത്ത് ഖിലാഫത്ത് ഭരണത്തിൽ ശരീയത്ത് നിയമങ്ങൾ നടപ്പാക്കാനായിരുന്നു ലക്ഷ്യമെന്ന് പരാമർശിക്കുന്നു. അന്വേഷണ ഏജൻസികൾ നൽകിയ തെളിവുകളും മറ്റും വിലയിരുത്തിയാണ് ”2047 ഓടെ ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാനും ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാനുമുള്ള ഗൂഢാലോചനയിൽ ‘ഗുരുതരമായ സംശയം’ ഉണ്ടെന്ന്” കോടതി നിരീക്ഷിച്ചത്. ”മൊത്തത്തിൽ പരിഗണിക്കുമ്പോൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അതിന്റെ നാഷണൽ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെയും പേരിൽ പ്രവർത്തിക്കുന്ന പ്രതികൾ, ഇന്ത്യൻ മതേതര ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനും 2047 ഓടെയോ അതിനുമുമ്പോ സംസ്ഥാനത്തിനെതിരായ സായുധ പോരാട്ടത്തിലൂടെ ഭാരതത്തിൽ ശരിയത്ത് നിയമപ്രകാരം ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാനും ഒരു ഗൂഢാലോചനയ്‌ക്ക് യോജിച്ച് പ്രവർത്തിച്ചതായി രേഖയിലുള്ള തെളിവുകൾ ഗുരുതരമായ സംശയം ഉയർത്തുന്നു,” ജഡ്ജി പറഞ്ഞു.
ഓരോ പ്രതിയുടെയും പങ്ക്, മുഖവിലയ്‌ക്കെടുക്കുമ്പോൾ, ഗൂഢാലോചനയുടെ ഒന്നോ അതിലധികമോ ഭാഗങ്ങളുമായി യോജിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിരോധന ചരിത്രം
– 2022 സെപ്തംബർ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി, അടുത്ത ദിവസം പ്രസിദ്ധീകരിച്ചു. യുഎപിഎആക്ടിലെ സെക്ഷൻ 3 പ്രകാരം പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും ”അനധികൃത സംഘടന” ആയി 5 വർഷത്തേക്ക് നിരോധിക്കുകയായിരുന്നു. നിരോധിച്ച സഹ സംഘടനകൾ
റെഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ആൾ ഇന്ത്യ ഇസ്ലാം കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റെഹാബ് ഫൗണ്ടേഷൻ കേരള എന്നീ പിഎഫ്‌ഐയുടെ സഹ സംഘടനകളും നിരോധനത്തിലാണ്.
നിരോധനത്തിന് മുമ്പ്
നിരോധനത്തിനു തൊട്ടുമുമ്പ് 2022 സെപ്തംബർ 22, 27 തീയതികളിൽ എൻഐഎ, ഇ ഡി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാനങ്ങളിലെ പൊലീസ് സഹായത്തോടെ 11 സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി. 300 ൽ അധികം നേതാക്കളെ അറസ്റ്റ് ചെയ്തു. അവരുടെയും സംഘടനകളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു.
നിരോധനശേഷം
യുഎപിഎ ട്രിബ്യൂണൽ 2022-ലെ നിരോധനം അംഗീകരിച്ചു. തുടർന്നുള്ള പ്രധാന നടപടികളാണ് ഇനി നടക്കാൻ പോകുന്നത്. അതിനുള്ള കോടതി അനുമതിയാണ് കഴിഞ്ഞ ദിവസം ദൽഹി കോടതി ഉത്തരവിലൂടെ നൽകിയത്.
















