കൊച്ചി: വന്ദേമാതരം പാടരുതെന്ന ഇസ്ലാമിസ്റ്റ് ഭീഷണിക്കു മുമ്പില്‍ കോണ്‍ഗ്രസ് കീഴടങ്ങുകയായിരുന്നെന്നു ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.
1923ലെ കാക്കിനട സമ്മേളനം വരെ കോണ്‍ഗ്രസ് വന്ദേമാതരം പൂര്‍ണമായും പാടിയിരുന്നു. ഈ സമ്മേളനത്തില്‍ വന്ദേമാതരം പാടരുതെന്ന മൗലാന മുഹമ്മദാലിയുടെ സമ്മര്‍ദത്തിനു തല കുനിക്കുകയായിരുന്നു കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേമാതരത്തിനെതിരേയുള്ളത് ഭാരതാത്മാവിനു നേരെയുള്ള മാനസിക കലാപമായിരുന്നു. ഒരു മഹാരാഷ്‌ട്രത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ചിലരുടെ പിടിവാശിയില്‍ അടിയറവ് വയ്ച്ചു. ആദ്യമായി വന്ദേ മാതരം പാടിയത് രവീന്ദ്രനാഥ് ടാഗോര്‍ തന്നെയായിരുന്നു. ഭാരതീയ സംസ്‌കൃതി മൂലമാണ് പാശ്ചാത്യരെ അത്ഭുതപ്പെടുത്തി ജനാധിപത്യം നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തെ ഏകീകരിച്ചതു ബ്രിട്ടീഷുകാരല്ല. ശ്രീശങ്കരാചാര്യരായിരുന്നു. അദ്ദേഹം സ്ഥാപിച്ച നാലു മഠങ്ങള്‍ ഭാരതൈക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമാണ്. രാഷ്‌ട്രീയമായി ഭാരതത്തെ ഏകീകരിക്കാന്‍ ശ്രമിച്ചത് ചന്ദ്രഗുപ്തനായിരുന്നു. ഭാരതത്തിന്റെ ദേശീയ ജീവിതത്തെ നിരാകരിക്കാന്‍ സ്വാതന്ത്ര്യാനന്തരം ചില ശക്തികള്‍ ശ്രമിച്ചു. ഭാരതത്തിന്റെ ആദ്ധ്യാത്മിക ശക്തിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ഭാരത സ്വത്വത്തെ, കരുത്തിനെ തിരിച്ചറിയാനാകുമ്പോഴേ ലോകത്തിനു മാതൃകയാകൂ. 1950ന് മുമ്പിവിടെ ജീവിതമുണ്ടായിരുന്നെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. ഭാരതത്തില്‍ മനോഹരമായ വിദ്യാഭ്യാസ സമ്പ്രദായമുണ്ടായിരുന്നെന്നും അത് നശിപ്പിച്ചത് ബ്രിട്ടീഷുകാരായിരുന്നെന്നും ബ്രിട്ടനിലെ സമ്മേളനത്തില്‍ സായിപ്പിന്റെ മുഖത്തു നോക്കി പറഞ്ഞത് ഗാന്ധിജിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്ര ജീവിതത്തില്‍ ജീര്‍ണതയുണ്ടായതും അതിനുശേഷമായിരുന്നു. ഈ ഭൂമിയെ, വിശ്വപ്രകൃതിയെ അമ്മയായി കാണുന്ന സങ്കല്‍പ്പമാണ് ഭാരതത്തിന്റേത്. അതാണ് ഭാരതത്തിന്റെ സവിശേഷത, അദ്ദേഹം തുടര്‍ന്നു. പല സാഹിത്യ സംഘടനകള്‍ നിര്‍ജീവമായിട്ടും തപസ്യ ജൈത്രയാത്ര തുടരുന്നത് ആദര്‍ശം മുറുകെപ്പിടിച്ചതിനാലായിരുന്നു. ഇതിനെ നയിച്ച മഹാന്മാര്‍ക്ക് ലഭിക്കുമായിരുന്ന നേട്ടങ്ങള്‍ വേണ്ടെന്ന് വച്ചാണ് അവര്‍ തപസ്യയെ നയിച്ചതെന്നും സഞ്ജയന്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.
ജി. ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, ജില്ലാധ്യക്ഷന്‍ വെണ്ണല മോഹന്‍, വര്‍ക്കിങ് പ്രസിഡന്റ് എസ്. പ്രേംകുമാര്‍, സംസ്‌കാര്‍ ഭാരതി ദേശീയ സമിതി അംഗം ലക്ഷ്മി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
(പേജ് 12 കാണുക)
















