തിരുവനന്തപുരം: കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് മാറിമാറി ഭരിച്ച് ഇടത് വലത് മുന്നണികളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഓരോ ധവളപത്രമിറക്കുകയും സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി. ബി. ഗോപകുമാർ എംഎൽഎ കുറ്റപ്പെടുത്തി. സംസ്ഥാനം രൂപീകൃതമായ കാലം മുതൽ ഈ രണ്ട് മുന്നണികളുമാണ് മാറി മാറി ഭരിച്ചിട്ടുള്ളത്. ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണികൾ അധികാരത്തിൽ വരുമ്പോൾ ഓരോ ധവള പത്രമിറക്കുകയും അത് തെറ്റാണെന്ന് മറുപക്ഷം പറയുകയും ചെയ്യുന്നത് പതിവ് രീതിയായി മാറിയിരിക്കുകയാണ്. ഗവൺമെന്റ് പണം നൽകുന്നില്ല എന്ന് പറയുന്നതിൽ മാത്രമാണ് രണ്ട് പേരും യോജിക്കുന്നതെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ പറഞ്ഞു.
6000 കോടി നീക്കിയിരുപ്പുണ്ടെന്ന് മുൻ ധനകാര്യ മന്ത്രി ബാലഗോപാൽ പറഞ്ഞപ്പോൾ 2000 കോടി മാത്രമേയുള്ളൂവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. അത് കേന്ദ്ര ഗവൺമെന്റ് നൽകി ഗ്രാന്റാണെന്നുമാണ്. കേന്ദ്രം കൊടുക്കേണ്ട എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും വളരെ കൃത്യമായി കൊടുക്കുന്നുണ്ട് എന്ന് നിയമസഭാ ചർച്ചാവേളയിൽ പലപ്പോഴും ഇരുരുകൂട്ടരും സമ്മതിക്കുന്നുണ്ട്. പക്ഷേ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ രണ്ട് മുന്നണികളും കേന്ദ്ര ഗവൺമെന്റിനെ കുറ്റം പറയുന്നു.
മുഖ്യമന്ത്രി പറയുന്നത് വരുമാനത്തിന്റെ 90 ശതമാനം തുകയും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവ കൊടുക്കാൻ മാത്രമേ കഴിയുന്നൂള്ളൂ. ബാക്കി 10 ശതമാനമാണ് സംസ്ഥാനത്തിന്റെ തനത് വികസന പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് എന്നാണ്. 10 ശതമാനം തുക കൊണ്ട് നയപ്രഖ്യാപനത്തിൽ പറഞ്ഞ പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് ഗോപകുമാർ ചോദിച്ചു. കിഫ്ബിയുടെ കടവും കൂടി കൂട്ടി സംസ്ഥാനത്തിന്റെ പൊതു കടം എത്രയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരതത്തിൽ ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാണതിനുത്തരവാദിയെന്ന് ബി.ബി. ഗോപകുമാർ ചോദിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ടതിന് കാലാകാലങ്ങളായി സംസ്ഥാനം ഭരിച്ച ഇടത് വലത് മുന്നണികൾ മറുപടി പറയണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 കൊല്ലം ഭരിച്ച ഇടത് സർക്കാർ സാമ്പത്തിക കെടുകാര്യസ്ഥതയാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തതെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമെന്ന് പറഞ്ഞാൽ മാത്ര പോര ഭാവിയെ ബാധിക്കുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവി പറഞ്ഞത് ധവളപത്ര രാഷ്‌ട്രീയ രേഖയാണെന്നാണ്. രാഷ്‌ട്രീയ രേഖയോ മറ്റെന്ത് രേഖയോ ആയാലും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണോ എന്നുള്ളതാണ്. 10 കൊല്ലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് എല്ലാവരും മനസ്സിലാക്കണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 1.48 ശതമാനമായിരുന്നു ബഡ്ജറ്റ് ഇൻവസ്റ്റ്മെന്റ്. ഇന്നത് 1.30 ആയി. രണ്ട് പേരും സാമ്പത്തിക കെടുകാര്യസ്ഥതയിൽ ഒന്നാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















