തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായിരുന്ന പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് അഴിമതിയുടെയും മൂടിവെക്കലുകളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ കൈമാറാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും അത് പരസ്യമായി നിരാകരിക്കാനും, വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുമാണ് പി.എസ്.സി ഒരുങ്ങുന്നത്. പൊതുജനങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും പി.എസ്.സിക്ക് എന്താണ് മറച്ചുവെക്കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
പി.എസ്.സി നടത്തുന്ന പരീക്ഷകളും മൂല്യനിർണയവും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും നിയമനങ്ങളും പൂർണമായും സുതാര്യമാണെങ്കിൽ കമ്മീഷൻ എന്തിനെയാണ് ഭയപ്പെടുന്നത്? കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്തെ പത്ത് വർഷത്തിനിടെ പി.എസ്.സിയിൽ സമാനതകളില്ലാത്ത ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്നും, അവയെല്ലാം മൂടിവെക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഈ സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും അടിയന്തരമായി പിരിച്ചുവിടണമെന്നും, കഴിഞ്ഞ പത്ത് വർഷത്തെ പരീക്ഷകൾ, മൂല്യനിർണയം, നിയമനങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. 2017 മുതൽ 2023 വരെയുള്ള ഉത്തരക്കടലാസുകളും ചോദ്യപ്പേപ്പറുകളും നശിപ്പിക്കാനുള്ള തീരുമാനം അടിയന്തരമായി റദ്ദാക്കി എല്ലാ രേഖകളും പിടിച്ചെടുത്ത് സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണം മാറിയിട്ടും പി.എസ്.സിയിലെ അഴിമതി സംവിധാനത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. തെളിവുകൾ നശിപ്പിക്കാൻ കമ്മീഷൻ ശ്രമിക്കുമ്പോഴും യു.ഡി.എഫ് സർക്കാർ നിസ്സംഗത തുടരുകയാണ്. അഴിമതിയുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും രണ്ടല്ല, ഒന്നാണെന്നത് വീണ്ടും തെളിയുകയാണെന്നും കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
















