ചെന്നൈ: ക്ഷേത്രങ്ങളിലെ വിഐപി ദർശന സംവിധാനങ്ങൾക്കെതിരെ കടുത്ത നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ദൈവസന്നിധിയിൽ എല്ലാ ഭക്തരും തുല്യരാണെന്ന് വ്യക്തമാക്കിയ കോടതി, വിഐപി ദർശനത്തിനും പണം നൽകി ലഭിക്കുന്ന പ്രത്യേക ദർശനത്തിനും പിന്നിലെ ന്യായം എന്താണെന്ന് ചോദിച്ചു.
വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പി. ചൊക്കലിംഗം സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. കൂടുതൽ പണം നൽകുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന രീതിയെ കോടതി വിമർശിച്ചു.
“കൂടുതൽ പണം നൽകിയാൽ ദൈവത്തെ നേരിട്ട് ചേർത്ത് പിടിക്കാനാകുമോ? രാഷ്‌ട്രപതി പോലും ദൈവത്തിന് മുന്നിൽ ഒരു സാധാരണ ഭക്തനാണ്. അപ്പോൾ വിഐപി ദർശനത്തിന് എന്ത് പ്രസക്തിയാണ്?” എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നടപ്പിലാക്കിയിരിക്കുന്ന വിഐപി ദർശനവും പണം വാങ്ങിയുള്ള പ്രത്യേക ദർശന സംവിധാനവും അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, നവദമ്പതികൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ തുടരണമെന്ന നിലപാടും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വലിയ ക്ഷേത്രങ്ങളിൽ പ്രത്യേക ദർശന ക്രമീകരണങ്ങൾ നിലവിലുണ്ടെങ്കിലും സാധാരണ ഭക്തരുടെ കാത്തിരിപ്പ് സമയം കുറഞ്ഞിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മുതിർന്ന പൗരന്മാർക്കായി വീൽചെയർ സൗകര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രത്യേക ദർശനത്തിന് പണം നൽകുന്നത് നിർബന്ധമല്ലെന്നും ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നതെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
സർക്കാരിന്റെ വിശദമായ മറുപടിക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ആറാഴ്ചത്തേക്ക് മാറ്റിവച്ചു.
















