ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ വർഗീയ സംഘർഷത്തിന് കാരണമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ജിം ട്രെയിനർ ദീപക് കുമാറിനോട് വാടക നൽകാത്തതിനാൽ ജിം ഒഴിയാൻ ആവശ്യപ്പെട്ട് കെട്ടിട ഉടമ . അതിനു പിന്നാലെ ഇരവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപക്.
മുമ്പ് തന്റെ ജിമ്മിൽ ധാരാളം ഉപഭോക്താക്കൾ വന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും വിവാദങ്ങളാണ് തന്റെ ബിസിനസ് കുറച്ചതെന്നുമാണ് ദീപക്കിന്റെ വാദം . ബിസിനസ് കുറഞ്ഞതിനാലാണ് തനിക്ക് ജിമ്മിന്റെ വാടക കൃത്യസമയത്ത് നൽകാൻ കഴിയാത്തതെന്നും, നാല് മാസത്തെ വാടക കുടിശ്ശിക കാരണം, വീട്ടുടമസ്ഥൻ ഇപ്പോൾ സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടതായും ദീപക് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, ഭവനവായ്‌പ ഇഎംഐകൾ അടയ്‌ക്കാനും കുട്ടികളുടെ സ്കൂൾ ഫീസ് അടയ്‌ക്കാനും പോലും താൻ ബുദ്ധിമുട്ടുകയാണെന്ന് ദീപക് പറയുന്നു. മുസ്ലീങ്ങൾക്കൊപ്പം നിൽക്കുന്നതിനാൽ തന്നെ ഇരയാക്കുന്നുവെന്നാണ് ദീപക്കിന്റെ വാദം.
ജനുവരി 26 ന് ‘ബാബ സ്കൂൾ ഡ്രസ് ആൻഡ് മാച്ചിങ് സെന്റർ’ എന്ന കടയുടെ പേരിനെച്ചൊല്ലി ബജ്‌രംഗ് ദൾ പ്രവർത്തകരും കടയുടമയുമായി തർക്കം ഉണ്ടായിരുന്നു. ഇതിനിടെ ദീപക് ബജ്‌രംഗ് ദൾ പ്രവർത്തകരുമായി ഏറ്റുമുട്ടാനെത്തി. കടയുടെ പേരിൽ ‘ബാബ’ എന്ന വാക്ക് പ്രാദേശിക ദേവതയെ അപമാനിക്കുന്നതാണെന്നും, പേര് മാറ്റണമെന്നുമാണ് ബജ്‌രംഗ് ദൾ പ്രവർത്തകർ ആവശ്യപ്പെട്ടത് . വാഗ്വാദത്തിനിടെ, കുമാർ പരിഹാസരൂപേണ തന്നെ ‘മുഹമ്മദ് ദീപക്’ എന്ന് പരിചയപ്പെടുത്തി . ബജ്‌രംഗ് ദൾ പ്രവർത്തകരെയും പരിഹസിച്ചു. അതിനു പിന്നാലെ രാഹുൽ ഗാന്ധി ദീപക്കിനെ കാണാനെത്തുകയും , ദീപക്കിന്റെ ജിമ്മിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുനു. അതിനു പിന്നാലെയാണ് ജിം പൂട്ടാനിട വന്നിരിക്കുന്നത് .സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ദീപക് സ്നേഹത്തിന്റെ പോരാളിയെന്നാണ് രാഹുൽ പറഞ്ഞത് .
മാർച്ചിൽ, തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉത്തരാഖണ്ഡ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.















