Football

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: വിവിധ വേദികളിലായി രാത്രി 7.30ന് നടക്കുന്ന നാല് മത്സരങ്ങളോടെ ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് തിരശീല വീഴും. ആവേശകരമായ ഫിനിഷിങ് ലൈനിലെത്തിനില്‍ക്കുമ്പോള്‍ ആഞ്ച് ടീമുകളാണ് ഇന്ന് കിരീട സ്വപ്‌നവുമായ കളത്തിലിറങ്ങുന്നത്. അഞ്ച് ടീമുകള്‍ക്കും കിരീടം നേടാനുള്ള സാധ്യതയോടെയാണ് ഇത്തവണത്തെ അവസാന ലീഗ് ദിനം വന്നെത്തിനില്‍ക്കുന്നത്.

നിലവില്‍ 23 വീതം പോയിന്റ് നേടി മൂന്ന് ടീമുകളാണ് പട്ടികയിലുള്ളത്. അതില്‍ ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തായിപ്പോയ ബെംഗളൂരുവിന് മാത്രം ഇന്ന് കളിയില്ല. മുന്നിലുള്ളത് ഈസ്റ്റ് ബംഗാളും തൊട്ടുപിന്നില്‍ മോഹന്‍ ബഗാനുമാണ്. ഈ രണ്ട് ടീമുകളും ഇന്ന് വ്യത്യസ്ത പോരാട്ടങ്ങളില്‍ സ്വന്തം നാട്ടില്‍ പന്ത് തട്ടാനിറങ്ങും. ഇരു ടീമുകളും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ഇവര്‍ സമനില പാലിക്കുകയോ തോല്‍ക്കുകയോ ചെയ്താല്‍ കൂടുതല്‍ കടുപ്പമാകും. ഇങ്ങനെയൊരു ഫലത്തിലേക്ക് കണ്ണുവച്ചാണ് 22 വീതം പോയിന്റുമായി നാലാം സ്ഥാനക്കാരായ പഞ്ചാബും അഞ്ചാം സ്ഥാനത്തുള്ള മുംബൈ സിറ്റിയും ഗോഹട്ടിയില്‍ നേര്‍ക്കുനേര്‍ പൊരുതാനിറങ്ങുന്നത്.

ഈ രണ്ട് ടീമുകളെ കൂടാതെ 21 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ജംഷെഡ്പുര്‍ എഫ്‌സിയും സാധ്യത തേടി ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഒഡീഷയ്‌ക്കെതിരെ കളിക്കുന്ന ഇവര്‍ ജയിക്കുമ്പോള്‍ മോഹന്‍ ബാഗനും ഈസ്റ്റ് ബംഗാളും തോറ്റാല്‍ മാത്രം പോര പഞ്ചാബ് മുംബൈ മത്സരം സമനിലയില്‍ കലാശിക്കുകയും വേണം.

മുന്നില്‍ നില്‍ക്കുന്ന ടീമുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലാണ് ഇന്നത്തെ വലിയ യുദ്ധം. താരതമ്യേന ദുര്‍ബലരായ ടീമുകളാണ് ഇവരുടെ ഇന്നത്തെ എതിരാളികള്‍. രണ്ടും കൊല്‍ക്കത്ത ടീമുകളുടെ ഹോം മത്സരമാണ്. ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്തയിലെ മുകുന്ദപുര്‍ സ്റ്റേഡിയത്തില്‍ ഇന്റര്‍ കാശിക്കെതിരെയാണ് കളിക്കുന്നത്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ മാത്രം ജയിച്ച് പത്താം സ്ഥാനത്തുള്ള ടീം ആണ് ഇന്റര്‍ കാശി. ഇവര്‍ക്കെതിരെ ആതിഥേയരായ ഈസ്റ്റ് ബംഗാള്‍ സുനിശ്ചിതമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മോഹന്‍ ബഗാനുമായുള്ള ഗോള്‍ വ്യത്യാസം അഞ്ച് എന്ന മേല്‍കൈയ്യോടെയാണ് പട്ടികയില്‍ ഈസ്റ്റ് ബംഗാള്‍ മുന്നില്‍ തുടരുന്നത്.

വിഖ്യാതമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കളിക്കുന്ന മോഹന്‍ ബഗാന്റെ ഇന്നത്തെ എതിരാളികള്‍ സീസണില്‍ രണ്ടേ രണ്ട് ജയം മാത്രം നേടിയിട്ടുള്ള സ്‌പോര്‍ട്ടിങ് ക്ലബ്ബ് ദല്‍ഹി ആണ്. താരതമ്യേന ദുര്‍ബലരായ ഇവര്‍ക്കെതിരെ മോഹന്‍ ബഗാന് ഇന്ന് വെറുതെ ജയിച്ചാല്‍ മതിയാവില്ല. പരമാവധി ലീഡ് നേടി ഈസ്റ്റ് ബംഗാളിനെ മറികടക്കാനായെങ്കിലെ കിരീടം നേടാനാകു. ഇന്ത്യന്‍ ഫുട്‌ബോള്‍ പൂരത്തിലെ ഇന്നത്തെ മത്സരങ്ങള്‍ എന്ത് അത്ഭുതമാണ് കരുതിവച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം.

ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലീഗ് അടിസ്ഥാനത്തില്‍ കിരീട ജേതാക്കള നിര്‍ണയിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ലീഗ് ജേതാക്കള്‍ക്ക് കമ്മ്യൂണിറ്റി ഷീല്‍ഡും പിന്നീടുള്ള പ്ലേഓഫും കടന്ന് ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് ജേതാക്കള്‍ക്കുള്ള കിരീടവും നല്‍കിപ്പോന്നിരുന്നു.