കൊൽക്കത്ത ; മമത സർക്കാർ പൂഴ്‌ത്തി വച്ച കുറ്റകൃത്യങ്ങൾ പുറത്തറിയിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ട വനിതാ ഐപിഎസ് ഓഫീസർ ദമയന്തി സെന്നിനെ മടക്കി കൊണ്ടു വന്ന് സുവേന്ദു സർക്കാർ. സ്വന്തം മൂക്കിനു താഴെ നടന്ന കൂട്ടബലാത്സംഗത്തെ വെറും ‘കെട്ടിച്ചമച്ച കഥ’ എന്ന് പറഞ്ഞ് മമത തള്ളിക്കളഞ്ഞപ്പോൾ അതിജീവിതയ്‌ക്ക് വേണ്ടി പോരാടിയത് ദമയന്തി സെന്നാണ് . സത്യം വെളിച്ചത്തു കൊണ്ടുവന്നതിന് ഈ ധീരയായ ഉദ്യോഗസ്ഥയെ അഭിനന്ദിക്കുന്നതിനുപകരം, മമത സർക്കാർ വർഷങ്ങളോളം അവരെ മാറ്റിനിർത്തി.
എന്നാൽ ഇന്ന് തൃണമൂൽ കോൺഗ്രസ് ഭരണത്തിന്റെ 15 വർഷം സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ സുവേന്ദു സർക്കാർ രൂപീകരിച്ച ഉന്നതതല പ്രത്യേക കമ്മീഷനിലെ ‘മെമ്പർ സെക്രട്ടറി’യായി ദമയന്തി സെന്നിനെ നിയമിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരി .
1996 ലെ ഇന്ത്യൻ പോലീസ് സർവീസ് ഊർജ്ജസ്വലയായ ഉദ്യോഗസ്ഥയായിരുന്നു ദമയന്തി സെൻ. കൊൽക്കത്ത പോലീസിന്റെ ചരിത്രത്തിൽ ജോയിന്റ് കമ്മീഷണർ (ക്രൈം) തസ്തികയിലേക്ക് നിയമിതയായ ആദ്യത്തെ വനിതാ ഓഫീസറായിരുന്നു അവർ . തുടർന്ന്, കൊൽക്കത്ത പോലീസിന്റെ സ്പെഷ്യൽ കമ്മീഷണറായി ഉയർന്നു. ഭരണവൃത്തങ്ങളിൽ, അവരുടെ സത്യസന്ധത, വേർതിരിവില്ലാത്ത പെരുമാറ്റം എന്നിവ മാതൃകാപരമായ മാനദണ്ഡങ്ങളായി പലപ്പോഴും പരാമർശിക്കപ്പെടുന്നു.
2012 ഫെബ്രുവരി 6 ന് കൊൽക്കത്തയിലെ സമ്പന്നമായ പാർക്ക് സ്ട്രീറ്റ് പ്രദേശത്ത്, നൈറ്റ്ക്ലബിൽ നിന്ന് മടങ്ങുകയായിരുന്ന ഒരു സ്ത്രീ ഓടുന്ന കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയായി . ഈ സംഭവം ‘പാർക്ക് സ്ട്രീറ്റ് ഗാംഗ് റേപ്പ്’ എന്നറിയപ്പെട്ടു. ആ സമയത്ത്, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ.
തന്റെ സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ശ്രമത്തിൽ, അന്നത്തെ മുഖ്യമന്ത്രി മമത ബാനർജി ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ ഈ സംഭവത്തെ കെട്ടിച്ചമച്ച കഥ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. ഇത് തന്റെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചു.
എന്നാൽ അന്ന് ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ജോയിന്റ് കമ്മീഷണറായിരുന്ന ദമയന്തി സെൻ മുഖ്യമന്ത്രിയുടെ ഈ നുണ പ്രചാരണം തള്ളിക്കളഞ്ഞ് അന്വേഷണം തുടർന്നു.ദമയന്തി സെന്നും സംഘവും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച്, ബലാത്സംഗ സംഭവം കിംവദന്തിയല്ല, മറിച്ച് സത്യമാണെന്ന് തെളിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഉന്നത സ്വാധീനമുള്ള പ്രതികളെ പിടികൂടി ജയിലിൽ അടച്ചു.
എന്നാൽ മമതാ ബാനർജിയുടെ അവകാശവാദങ്ങളുടെ വ്യാജത്വം തുറന്നുകാട്ടുകയും ഇരയ്‌ക്ക് നീതി ഉറപ്പാക്കുകയും ചെയ്തതിന് ദമയന്തി സെന്നിന് കനത്ത വില നൽകേണ്ടിവന്നു. കേസ് പരിഹരിച്ച ഉടൻ തന്നെ മമതാ സർക്കാർ അവരെ കൊൽക്കത്ത പോലീസ് ആസ്ഥാനത്ത് (ലാൽബസാർ) നിന്ന് ബാരക്പൂർ പോലീസ് പരിശീലന കോളേജിലേക്ക് മാറ്റി, അപ്രസക്തവുമായ ഒരു തസ്തിക നൽകി.
സർക്കാർ ഇതിനെ ‘പതിവ് സ്ഥലംമാറ്റം’ എന്ന് മുദ്രകുത്തി, പക്ഷേ സത്യത്തിനൊപ്പം നിന്നതിന് സത്യസന്ധയായ ഒരു ഉദ്യോഗസ്ഥയെ ശിക്ഷിക്കുകയാണെന്ന് ബംഗാൾ മുഴുവൻ മനസ്സിലാക്കി. തുടർന്ന്, ടിഎംസി സർക്കാരിന്റെ മുഴുവൻ കാലാവധിയിലും, അവരെ മുഖ്യധാരാ പോലീസ് ചുമതലകളിൽ നിന്ന് മാറ്റി നിർത്തി. എങ്കിലും, കൽക്കട്ട ഹൈക്കോടതി 2014 ലെ ‘മധ്യാംഗ്രാം ബലാത്സംഗ കേസ്’, 2022 ലെ നാല് പ്രധാന ബലാത്സംഗ കേസുകൾ, രസിക ജെയിൻ മരണ കേസ് എന്നിവയുടെ അന്വേഷണം ദമയന്തി സെന്നിനെ നേരിട്ട് ഏൽപ്പിച്ചു.
















