കൊല്ലം: ചാത്തന്നൂരില്‍ സ്വയം വിമര്‍ശനവുമായി സിപിഐ. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ വലിയ പാളിച്ചകളാണ് പറ്റിയതെന്ന് അവലോകനയോഗങ്ങളില്‍ ഇരു മണ്ഡലം കമ്മിറ്റി സഖാക്കളും തുറന്നടിച്ചു.
സംസ്ഥാന എക്‌സിക്യുട്ടിവ് അംഗവും സ്ഥാനാര്‍ഥിയുമായ ആര്‍. രാജേന്ദ്രന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമെന്ന നിലയില്‍ സീറ്റ് ചോദിച്ചു വാങ്ങി മത്സരിച്ചത് തെറ്റായിപോയെന്ന് സഖാക്കള്‍ ചൂണ്ടിക്കാട്ടി. ജി.എസ്. ജയലാല്‍ മാറുമ്പോള്‍ പ്രാദേശികമായുള്ള സ്ഥാനാര്‍ഥി വേണമായിരുന്നു. അതിന് പകരം മണ്ഡലം കമ്മിറ്റികള്‍ക്ക് ചെവികൊടുക്കാതെ സ്ഥാനാര്‍ഥിയെ സംസ്ഥാന കമ്മിറ്റി കെട്ടിയിറക്കി. ഭരണവിരുദ്ധ വികാരത്തിന്റെ ആനൂകൂല്യം മുഴുവനും ചാത്തന്നൂരില്‍ ബിജെപിക്ക് കിട്ടി. ബിജെപി പ്രവര്‍ത്തകരെ മാത്രം നിരീക്ഷിച്ചപ്പോള്‍ ബൂത്തുതലത്തിലുള്ള ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി. പാര്‍ട്ടി അനുഭാവികള്‍ പോലും ബിജെപിക്ക് അനുകൂലമായി ചിന്തിച്ചുതുടങ്ങിയെന്നും ചൂണ്ടിക്കാട്ടി.
ഇടതുമുന്നണിയുടെ നെടുംതൂണുകളില്‍ ഒന്നായ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ഫലത്തിനുശേഷം ചേര്‍ന്ന ആദ്യ അവലോകനയോഗത്തില്‍ ബൂത്ത്തല റിപ്പോര്‍ട്ടില്‍ നേതാക്കള്‍ക്ക് അമ്പരപ്പ്. പാര്‍ട്ടി അണികള്‍ക്ക് എന്തു സംഭവിച്ചു. നിയോജക മണ്ഡലത്തില്‍ ഇത്രയും വലിയ വോട്ടുചോര്‍ച്ചയുണ്ടായ കാരണങ്ങള്‍ തലനാരിഴ കീറി പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പാര്‍ട്ടി കോട്ടകളെ അമ്പരപ്പിച്ച ബിജെപി വിജയത്തിന് അനുഭാവികളുടെയും വര്‍ഗബഹുജന സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് നേതൃത്വം വിലയിരുത്തി.
സിപിഎമ്മിനും വിമര്‍ശനം
സിപിഎം പ്രവര്‍ത്തകരുടെ നിസ്സഹകരണം ഇടതുശക്തികേന്ദ്രങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോര്‍ച്ചയ്‌ക്ക് വഴിതെളിച്ചു. പൂതക്കുളവും പരവൂരും ചിറക്കരയിലും ഉണ്ടായ വോട്ട് കുറവ് അതിന്റെ തെളിവാണ്. സിപിഎം ഒറ്റയ്‌ക്ക് ഭരിച്ചിരുന്ന പൂതക്കുളവും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ശക്തികേന്ദ്രമായിരുന്ന ചിറക്കരയും കൈവിട്ട അവസ്ഥയിലാണ്. രണ്ടിടത്തും പാര്‍ട്ടിപ്രവര്‍ത്തനം നിലച്ചിരിക്കുന്നു. കമ്മിറ്റികള്‍ കടലാസ്സില്‍ ഒതുങ്ങിപ്പോയി.
ജയലാലിനും വിമര്‍ശനം
മുന്‍ എംഎല്‍എ ജി.എസ്. ജയലാലിന് എതിരെയും കടുത്ത വിമര്‍ശനമാണ് യോഗങ്ങളില്‍ ഉയര്‍ന്നത്. നാലാംതവണയും എംഎല്‍എ ആകണമെന്നുള്ള ആഗ്രഹത്തില്‍ നടന്ന ജയലാല്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ സ്വന്തം നിലയില്‍ പ്രചരണം തുടങ്ങുകയും സ്ഥാനാര്‍ഥി മാറിയതോടെ പ്രചരണം അവസാനിപ്പിക്കുകയുമാണ് ചെയ്തതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എംഎല്‍എയായ ശേഷം പാര്‍ട്ടിയെ നോക്കുകുത്തിയാക്കി സ്വന്തം നിലയില്‍ പ്രവര്‍ത്തനം നടത്തിയെന്ന് അംഗങ്ങള്‍ ഒന്നടങ്കം ആരോപിച്ചു. ബ്രാഞ്ച് മുതല്‍ മണ്ഡലം കമ്മിറ്റികളില്‍ വരെ സ്വന്തം ആള്‍ക്കാരെ തിരുകികയറ്റി പാര്‍ട്ടിയെ വരുതിയിലാക്കിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലാതായി.
വല്ലാത്ത സ്ഥാനാര്‍ത്ഥി
ഇടതുമുന്നണിയുമായി കൂടിയാലോചന ഇല്ലാതെ സ്ഥാനാര്‍ഥിയുടെ സ്വന്തം നിലയിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിക്ക് ദോഷം ചെയ്തു. ബന്ധുക്കളെയും ബന്ധങ്ങളെയും ഉപയോഗിച്ച് നടത്തിയ പ്രചരണത്തില്‍ ആദ്യഘട്ടത്തില്‍തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിരായി. തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎം വിമതപ്രവര്‍ത്തകനെ കൂട്ടുപിടിച്ചു പ്രചരണം നടത്തിയത് പാര്‍ട്ടി ശക്തികേന്ദ്രമായ ചാത്തന്നൂര്‍ ഈസ്റ്റ് മേഖലയിലെ കാരംകോട് ഭാഗത്ത് പിന്നില്‍ പോകാന്‍ കാരണമായെന്ന് ചാത്തന്നൂരില്‍ നിന്നുള്ള മണ്ഡലം എക്‌സിക്യുട്ടിവ് അംഗം തുറന്നടിച്ചു.
















