സൃഷ്ടികാരകനായ ബ്രഹ്‌മാവും സ്ഥിതികായകനായ ശ്രീമഹാവിഷ്ണുവും കൈലാസ ഹിമശൈലശൃംഗവാസിയായ ശ്രീമഹാദേവനും യാഗപര്യവസാനത്തില്‍ ഒത്തുകൂടിയ ഊര് (സ്ഥലം) ‘കൂടിയൂരാ’കുകയും പിന്നീട് ‘കൊട്ടിയൂരെ’ന്ന് മാറുകയും ചെയ്തുവെന്നാണ് വിശ്വാസം. ശ്രീപരമേശ്വരന്റെ ജടയില്‍നിന്ന് ഒഴുകുന്ന പരിശുദ്ധ ഗംഗാനദിപോലെ വിശുദ്ധമായ ബാവലിയെന്ന പുണ്യ നദിയുടെ തീരത്താണ് ഈ ക്ഷേത്രം. കണ്ണൂര്‍ ജില്ലയില്‍ ഇരട്ടി താലൂക്കിലെ കൊട്ടിയൂരെന്ന ഗ്രാമത്തിലാണ് ഈ യാഗഭൂമി. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവില്‍ സ്ഥിതിചെയ്യുന്ന വനപ്രദേശമാണിവിടം. ഈ ക്ഷേത്രത്തെ ദക്ഷിണകാശി, വടക്കീശ്വരം, വടക്കുംകാവ് എന്നിങ്ങനേയും പറയപ്പെടുന്നു.
ബാവലിപ്പുഴയുടെ കിഴക്കേക്കരയില്‍ അക്കരെ കൊട്ടിയൂരും പടിഞ്ഞാറേക്കരയില്‍ ഇക്കരെ കൊട്ടിയൂരും അയി രണ്ട് ആരാധനായലങ്ങളാണുള്ളത്. ഇക്കരെ കൊട്ടിയൂരില്‍ ഒരു ക്ഷേത്രസമുച്ചയവും പ്രതിഷ്ഠയുമുണ്ട്. വൈശോഖോത്സവ കാലമൊഴിച്ചുള്ള മറ്റെല്ലാ ദിവസവും നിത്യപൂജയും നിവേദ്യവും ഇവിടെ നടക്കുന്നു.
വയനാടന്‍ ചുരങ്ങളിലെ പാലുകാച്ചിമലയില്‍നിന്ന് ഉത്ഭവിക്കുന്ന ബാവലിപ്പുഴയില്‍ തിരുവഞ്ചിറയെന്ന നീര്‍ച്ചാല്‍ മദ്ധ്യത്തില്‍ രണ്ട് കല്‍ത്തറകളുണ്ട്. ദക്ഷശിരസ്സ് അറുത്ത രുധിരം വീണുണ്ടായ ചിറയായ തിരുവഞ്ചിറക്ക് ചുമന്ന മണ്ണ് കലങ്ങിയ നിറമാണുള്ളത്. ഒരു കല്‍ത്തറയായ മണിത്തറയില്‍ ഒരു ചെറിയ കുഴിയിലെ സ്വയംഭൂവായ ശിവലിംഗവും മറ്റൊരു തറയില്‍ സതീദേവി ദേഹത്യാഗം ചെയ്ത സ്ഥലമായി ആരാധിക്കപ്പെടുന്ന അമ്മാറക്കല്‍ത്തറയുമാണ് പ്രധാന പ്രതിഷ്ഠകള്‍. അമ്മാറക്കല്‍ത്തറക്ക് സമീപം ഗണപതി, ദക്ഷിണാമൂര്‍ത്തി എന്നീ സങ്കല്‍പ്പങ്ങളുടെ സ്ഥാനവുമുണ്ട്. പ്രശ്‌നവശാല്‍ ഇവിടെ ക്ഷേത്രം പണിയുന്നതിന് ശ്രീകോവിലിന്റെ ഇറവെള്ളം നാല് സമുദ്രങ്ങളില്‍ വീഴണമെന്നു കണ്ട് ആ ശ്രമം ഉപേക്ഷിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. ക്ഷേത്രമില്ലാക്ഷേത്രമായ ഇവിടെ ഉത്സവ സമയത്തു മാത്രമാണ് ആരാധനയുള്ളത്. കാട്ടിലെ മുളയും ഞെട്ടിപ്പനയോലയും കൗള്‍നാരും ഉപയോഗിച്ച് മണിത്തറയില്‍ താല്‍ക്കാലികമായി മേല്‍ക്കൂര കെട്ടിയുണ്ടാക്കുന്ന ക്ഷേത്രമില്ലാ ക്ഷേത്രം. വാതിലുകളില്ലാത്തതിനാല്‍ നിവേദ്യ സമയത്ത് പ്രതീകാത്മകമായി കിഴക്കു ഭാഗത്ത് വസ്ത്രം നീട്ടികെട്ടിയാണ് (‘കിള്ളി’യെന്നറിയപ്പെടുന്നു)
പൂജ തുടരുന്നത്.
ക്ഷേത്രത്തിന് 63 ജന്മസ്ഥാനീകരും ഒരു വ്യക്തി സ്ഥാനീകനും ചേര്‍ന്ന് 64 സ്ഥാനീകരുണ്ട്. യാഗോത്സവ നിശ്ചയങ്ങളും ആചാരങ്ങളും പാലിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. പ്രകൃതിയും മനുഷ്യനും ദൈവവും മഴയും കാടും പുഴയുമെല്ലാം ഒത്തുചേരുന്ന പ്രകൃതിദത്തമായ ആചാരാനുഷ്ടാനത്തോടെയുള്ള ഒരു മഴയുത്സവമാണ് ‘വൈശാഖോത്സവം’. വിശാഖം മുതല്‍ ഉത്രാടം വരെ ദേവന്മാരുടെ ഉത്സവവും തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവവും മകം മുതല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഭൂതഗണങ്ങളുടെ ഉത്സവവുമാണന്ന് സങ്കല്‍പ്പം.
ഐതീഹ്യം
കൊട്ടിയൂര്‍ വനത്തില്‍ വേട്ടയാടികൊണ്ടിരുന്ന കുറിച്ച്യാര്‍ തന്റെ അമ്പിന് മൂര്‍ച്ച കൂട്ടുന്നതിനായി അടുത്തുകണ്ട ഒരു ശിലയില്‍ അമ്പ് ഉരച്ചു. എന്നാല്‍ ഈ ശിലയില്‍ നിന്ന് രക്ത പ്രവാഹമുണ്ടാകുകയും അവര്‍ അടുത്തുള്ള പടിഞ്ഞിറ്റ നമ്പൂതിരിയെ വിവരം അറിയിക്കുകയും ചെയ്തു. നമ്പൂതിരി നിര്‍ദ്ദശ പ്രകാരം മണത്തണ അംശത്തിലെ നാലു നായര്‍ കുടുംബനായകന്മാരുടെ നേതൃത്ത്വത്തില്‍ രക്തം കണ്ട ശിലയില്‍ ജലം, നെയ്യ്, പാല്‍ എന്നിവ അഭിഷേകം ചെയ്തു. എന്നിട്ടും രക്തം നിലക്കാത്ത സാഹചര്യത്തില്‍ ഇളനീര്‍ അഭിഷേകം നടത്തിയപ്പോല്‍ രക്തപ്രവാഹം നിലക്കുകയാണുണ്ടായത്. പ്രശ്‌ന വശാല്‍ ഈ സ്ഥലം ദക്ഷയാഗം നടന്ന സ്ഥലമാണന്നും ഭഗവാന്‍ ശിവന്‍ ‘സ്വയംഭൂ’ ആയ ശിലയാണന്നും വെളിപ്പെട്ടുവെന്നാണ് ഐതീഹ്യം.
ദക്ഷന്റെ യാഗഭൂമിയാണ് കൊട്ടിയൂര്‍. ദക്ഷപ്രജാപതിയെ എല്ലാ ദേവന്മാരും ബഹുമാനിച്ചിരുന്നു. ബ്രഹ്‌മപുത്രനായതിനാല്‍ നല്ല അഹങ്കാരവും ഉണ്ടായിരുന്നു. ദേവലോകത്തില്‍ യാഗം നടക്കവേ അവിടേക്ക് കടന്നുവന്ന ദക്ഷനെ ശിവന്‍ ആദരിച്ചില്ലയെന്നുള്ള കാരണവും തന്നെ ധിക്കരിച്ച മകള്‍ സതീദേവി ശിവനെ പരിണയിച്ചതുമാണ് ദക്ഷന് ശിവനോട് പക തോന്നിയിരുന്നത്. ഇക്കാരണത്താല്‍ കുപിതനായ ദക്ഷന്‍ ‘ബൃഹസ്പതീയജ്ഞം’ എന്ന മഹായാഗം നടത്തുന്നു. ഈ യാഗത്തിലേക്ക് ഇളയ പുത്രിയായ സതീദേവിയേയും ശിവനേയും മാത്രം ക്ഷണിക്കാതെ ഒഴിച്ചുനിര്‍ത്തി. ശിവന്റെ വാക്കുകള്‍ കേള്‍ക്കാതെ സതീദേവി യാഗത്തിനെത്തി. യാഗത്തില്‍ ശിവനെ അപമാനിച്ച് ദക്ഷന്‍ സംസാരിച്ചു. പിതാവിനാല്‍ അപമാനിതനായ ദേവി ഇത് സഹിക്കാതെ യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി. അങ്ങനെ സതീദേവിയായ അമ്മ തന്റെ സ്വശരീരം മറഞ്ഞുപോയ ഇടം ‘അമ്മാറക്കല്‍ത്തറ’യെന്ന പേരില്‍ അറിയപ്പെടുന്നു.
സ്വന്തം പത്‌നിയുടെ ത്യാഗവാര്‍ത്ത മഹാദേവനെ കോപാകുലനാക്കുകയും തന്റെ ജട പറിച്ച് നിലത്തടിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഉഗ്ര രൂപിയായ വീരഭദ്രനും ഒപ്പം ഭദ്രകാളിയും ജനിച്ചു. ശിവന്റെ ജടയില്‍ നിന്ന് രൂപംകൊണ്ട വീരഭദ്രനും ഭൂതഗണങ്ങളും ശിവന്റെ നിര്‍ദ്ദേശപ്രകാരം യാഗഭൂമിയിലെത്തി അവിടെ അക്രമം അഴിച്ചുവിട്ട് യാഗം മുടക്കി. തുടര്‍ന്ന് ഉഗ്രകോപിയായ വീരഭന്ദ്രന്‍ ദക്ഷനെ വധിക്കുകയും തന്റെ ഉടവാള്‍ വലിച്ചെറിയുകയും ചെയ്തു. ഈ ഉടവാള്‍ വീണ സ്ഥലമാണ് വയനാട് മാനന്തവാടിയിലെ ‘മുതിരേരി’യെന്ന സ്ഥലമെന്ന് വിശ്വസിച്ചുവരുന്നു.
യാഗഭൂമിയിലെ മഹാദേവന്റെ കോപാഗ്നി മൂന്ന് ലോകങ്ങളും ഭയവിഹ്വലമായി മാറി. ബ്രഹ്‌മാവിന്റെ പുത്രനായ ദക്ഷനെ പുനര്‍ജീവിപ്പിക്കുവാന്‍ ബ്രഹ്‌മാവ്, വിഷ്ണു, ഇന്ദ്രന്‍ ഉള്‍പ്പടെയുള്ള ദേവഗണങ്ങള്‍ ശിവന്റെ അടുത്തെത്തി ശിവകോപം ശമിപ്പിക്കുവാന്‍ പ്രാര്‍ത്ഥിച്ചു. അവരുടെ അഭ്യര്‍ത്ഥന മാനിച്ച് മഹാദേവന്‍ ശാന്തമായി ദക്ഷനെ പുനര്‍ജീവിപ്പിച്ചു. ചിന്നിച്ചിതറിയ തലയുടെ ഭാഗത്ത് ആടിന്റെ തല ചേര്‍ത്തുവെച്ച് ജീവനം നല്‍കി. അജശീര്‍ഷനായ ദക്ഷന്‍ അങ്ങിനെ യാഗം മുഴുമിപ്പിച്ചതായുമാണ് ഐതീഹ്യം. സതീദേവി ജിവത്യാഗം ചെയ്ത സ്ഥലത്തിന് സമീപം ഭഗവാന്‍ സ്വയംഭൂവായി സാന്നിദ്ധ്യം ചെയ്തു. പെരുമാളിന്റെ സ്വയംഭൂവായ ഇടമാണ് അക്കരെ കൊട്ടിയൂരിലെ ‘മണിത്തറ’. സ്ത്രീ പ്രാതിനിത്യത്തിന്റെ ഉര്‍വര ഭൂമിയാണിത്. പതി-പത്‌നി ബന്ധത്തിന്റെ തീവ്രത ഒരു ജനതയെ ബോധ്യപ്പെടുത്തുന്നതാണ് പുരാവൃത്തം.
(തുടരും)
















