സിനിമയിലെ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും, വ്യക്തിയെന്ന നിലയില്‍ അവരെ ചിന്തിപ്പിക്കുകയും ചെയ്തയാളാണ് അകാലത്തില്‍ ജീവിതത്തോട് വിടപറഞ്ഞ സലിം കുമാര്‍. സുഹൃത്തുക്കളായ പലരെയും പോലെ കോമഡിയിലൂടെയും മിമിക്രിയിലൂടെയും മലയാള സിനിമയിലേക്ക് വന്നയാളാണ് സലിം കുമാര്‍. പത്ത് വര്‍ഷത്തോളം ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ശേഷമാണ് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഈ നടന് ലഭിക്കാന്‍ തുടങ്ങിയത്. പിന്നീട് ഒന്നിനു പുറമെ ഒന്നായി സലിം കുമാര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളിയെ സ്വയം മറന്ന് ചിരിപ്പിച്ചു. തെങ്കാശിപ്പട്ടണം, കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തിളക്കം, ചതിക്കാത്ത ചന്തു, പട്ടാളം, മീശമാധവന്‍, അറബിക്കഥ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഈ നടന്‍ മലയാളിയുടെ ഹൃദയത്തിലേക്കാണ് നടന്നുകയറിയത്. മായാവിയിലെ കണ്ണന്‍ സ്രാങ്ക്, ഗ്രാമഫോണിലെ തബല ഭാസ്‌കരന്‍ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോമഡി കഥാപാത്രങ്ങളുടെ നിലയില്‍ നിന്ന് മാറി ക്യാരക്ടര്‍ റോളുകള്‍ ലഭിച്ചപ്പോഴും സലിം കുമാര്‍ പ്രതിഭ തെളിയിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും, അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്
കാരവും ലഭിച്ചു. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.
വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ച സലിം കുമാറിനെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. തെങ്കാശിപ്പട്ടണം സൂപ്പര്‍ ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. മുന്നൂറിലേറെ സിനിമകളില്‍ താരം നിറഞ്ഞുനിന്നു. കംപാര്‍ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
വ്യക്തിജീവിതത്തില്‍ മലയാളിയെ ചിന്തിപ്പിക്കാന്‍ കഴിഞ്ഞതാണ് സലിം കുമാറിനെ മറ്റു പല നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. വ്യക്തമായ ജീവിത നിരീക്ഷണവും, പ്രശ്‌നങ്ങളോട് മൗലികമായ സമീപനവും ഉണ്ടായിരുന്നു. ചിരിയില്‍ പുരട്ടി അപ്രിയ സത്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഈ ബഹുമതിക്കും സാധാരണക്കാര്‍ക്കും ഇടയിലുള്ള മതില്‍ ഞാനങ്ങ് പൊളിച്ചുമാറ്റിയിരിക്കുന്നു എന്നാണ് സലിംകുമാര്‍ പറഞ്ഞത്. അവാര്‍ഡ് ലഭിച്ചത് തലക്കനം വര്‍ദ്ധിപ്പിക്കുമോ എന്നു ചോദിച്ചപ്പോള്‍ തലകൊണ്ടല്ല, കൈ കൊണ്ടാണ് അവാര്‍ഡ് വാങ്ങുന്നത് എന്നായിരുന്നു ഈ നടന്റെ പ്രതികരണം. ഒരു മുഖ്യധാര സംവിധായകന്റെ സ്ഥിരം പാറ്റേണിലുള്ള സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍, എന്തിനാണ് ആ സിനിമകള്‍ ആവര്‍ത്തിച്ച് കാണുന്നത്. നാട്ടുമ്പുറത്തുകൂടെ ബസ്സില്‍ യാത്ര ചെയ്താല്‍ പോരെ എന്നായിരുന്നു സലിംകുമാറിന്റെ രസകരമായ മറുപടി. മലയാള സിനിമയിലെ സലിം കുമാറിന്റെ ഡയലോഗുകള്‍ ഇല്ലായിരുന്നുവെങ്കില്‍ മലയാളത്തിലെ ട്രോളുകള്‍ വല്ലാതെ ദരിദ്രമായി പോകുമായിരുന്നു.
ബംഗാളില്‍ മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തെക്കുറിച്ച് ചിലര്‍ വാചാലരായപ്പൊള്‍ അതുകൊണ്ടാണല്ലോ അവിടുത്തെ ബിഎക്കാരും എംഎക്കാരും കേരളത്തില്‍ പൊറോട്ടയടിക്കാന്‍ വരുന്നത് എന്നായിരുന്നു സലിം കുമാറിന്റെ രൂക്ഷമായ പരിഹാസം. അന്ധമായ മതവിശ്വാസം കൊണ്ട് സ്വര്‍ഗ്ഗത്തിലെ പാലൊഴുകുന്ന പുഴയെക്കുറിച്ച് അഭിനിവേശം കൊണ്ടുനടക്കുന്നവരെ കളിയാക്കാനും മറന്നില്ല. പാലൊഴുകുന്ന പുഴ, എന്തൊരു വൃത്തികേടായിരിക്കും അല്ലേ എന്നാണല്ലോ സലിം കുമാര്‍ ചോദിച്ചത്. ആരാധകര്‍ ഏറെയുള്ളപ്പോഴും ഒരു നിമിഷം പോലും സലിം കുമാര്‍ താരമായി ജീവിച്ചില്ല. മണ്ണില്‍ പണിയെടുക്കുന്നതില്‍ അഭിമാനിച്ചു. അഭിനയിച്ച് കിട്ടുന്ന പണംകൊണ്ട് കൃഷി നടത്തി. അത് നഷ്ടത്തില്‍ കലാശിച്ചപ്പോള്‍ നര്‍മമായി സ്വീകരിച്ചു. തനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ മടിച്ചില്ല. തന്റെ തെറ്റുകളും അമളികളും തുറന്നുപറഞ്ഞ് സ്വയം ചിരിക്കാനും മറന്നില്ല. ജാഡകള്‍ കാണിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് സലിം കുമാറിന്റെ കഥാപാത്രങ്ങള്‍ ചെയ്തത്. ജീവിതത്തില്‍ പക്ഷേ യാതൊരു ജാഡയും ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരു മനുഷ്യനും നടനും അപൂര്‍വമായിരിക്കും. ഈ നടന് ഞങ്ങളുടെ ആദരാഞ്ജലികള്‍.
















