ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ജോസഫ് വിജയുടെ തമിഴക വെട്രി കഴകത്തിന്റെ വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഒന്ന് സോഷ്യല്‍ മീഡിയയുടെ പവര്‍, രണ്ടാമത്തേത് കുട്ടികളുടെ പവര്‍.
കുട്ടികള്‍ തന്നെയാണ് അവരുടെ അച്ഛനെയും അമ്മയേയും വേണ്ടപ്പെട്ടവരെയും ബ്ലാക് മെയില്‍ ചെയ്ത് വിജയിന് വോട്ട് വാങ്ങിക്കൊടുത്തത്. കുട്ടികള്‍ വീടിനുള്ളില്‍ തുടര്‍ച്ചയായി ജോസഫ് വിജയിന് വേണ്ടിയും അയാളുടെ പാര്‍ട്ടിക്ക് വേണ്ടിയും പ്രചാരണം നടത്തുകയായിരുന്നു. ഇത് അനുസരിക്കാതെ വേറെ നിവൃത്തിയില്ലെന്ന് വന്ന മുതിര്‍ന്നവര്‍ വിജയിന്റെ വിസിലില്‍ കുത്തുകയായിരുന്നു. നടന്‍ എന്ന നിലയിലും ജോസഫ് വിജയ് കുട്ടികളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും കുട്ടികളെയും ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിയുന്നതില്‍ ഡിഎംകെ പരാജയപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു.
‘ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രചാരണങ്ങള്‍ അമ്മമാരെയും മുത്തശ്ശിമാരെയും കാര്യമായി സ്വാധീനിക്കുകയുണ്ടായി. സോഷ്യല്‍മീഡിയയെ മുഖവിലക്കെടുത്തുകൊണ്ടുള്ള ഈ പ്രചാരണം തിരിച്ചറിയുന്നതില്‍ പാർട്ടിക്ക് വീഴ്ച പറ്റി’- ഡിഎംകെ അദ്ധ്യക്ഷൻ പറഞ്ഞു. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങള്‍ പാർട്ടി ആവിഷ്കരിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.അധികാരത്തിലേറാൻ സാധിച്ചില്ലെങ്കിലും തമിഴ്നാട് രാഷ്‌ട്രീയത്തില്‍ നിർണായക ശക്തിയായി ഡിഎംകെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
















