ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്‍മാറി. മദ്യനയക്കേസില്‍ നിന്നും ദല്‍ഹി റൗസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നുമാണ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്‍മാറിയത്.
സ്വര്‍ണ്ണ കാന്ത ശര്‍മ്മയാണ് വാദം കേള്‍ക്കുന്നതെങ്കില്‍ താന്‍ ഈ കേസില്‍ ഹാജരാകില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ വാശിപിടിച്ചിരുന്നു.ഈ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നും അരവിന്ദ് കെജ്രിവാള്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ പക്ഷപാതപരമായി വിധി പറയുന്ന ജഡ്ജിയാണ് താനെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ സ്വര്‍ണ്ണകാന്തശര്‍മ്മ എതിര്‍ക്കുകയും സിബിഐ കേസ് താന്‍ തന്നെ വാദം കേള്‍ക്കുമെന്നും നിര്‍ബന്ധം പിടിച്ചിരുന്നു.
പക്ഷെ മൂന്നാഴ്ചയ്‌ക്ക് ശേഷം ഇക്കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പക്ഷപാതപരമായ പെരുമാറ്റം ആരോപിച്ച് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ അരവിന്ദ് കെജ്രിവാളിനെതിരായ എക്സൈസ് പോളിസി കേസിൽ നിന്ന് സ്വയം പിന്മാറി. തനിക്ക് പകരം കേസില്‍ മറ്റൊരു ബെഞ്ച് വാദം കേള്‍ക്കുമെന്നും അവര്‍ പറഞ്ഞു.
പിന്മാറിയത് കെജ്രിവാളിനെ പേടിച്ചിട്ടല്ല, അവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസുമായി മുന്നോട്ട് പോകുന്നതിനാല്‍
അതേ സമയം, എക്‌സൈസ് പോളിസി കേസില്‍ വാദം കേള്‍ക്കാനിരുന്ന തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ അരവിന്ദ് കെജ്‌രിവാളിനും മറ്റ് ആം ആദ്മി പാർട്ടി നേതാക്കൾക്കുമെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുന്നതിനാലാണ് താന്‍ മദ്യനയക്കേസില്‍ വാദം കേള്‍ക്കേണ്ടന്ന് തീരുമാനിച്ചതെന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു. അതല്ലാതെ താന്‍ നിഷ്പക്ഷമായി കേസ് കേള്‍ക്കില്ലെന്ന് അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ആരോപിച്ചതുകൊണ്ടല്ല താന്‍ കേസില്‍ നിന്നും പിന്‍മാറുന്നതെന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു.
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആം ആദ്മിയെപ്പോലെ ആരും തരംതാണിട്ടില്ലെന്ന് തുഷാര്‍ മേത്ത
മദ്യനയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ തന്നെ വാദം കേള്‍ക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും ജുഡീഷ്യല്‍ അച്ചടക്കം താന്‍ പാലിക്കുകയാണെന്നും താന്‍ തന്നെ കെജ്രിവാളിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ടതിനാല്‍ ഈ കേസില്‍ വാദം കേള്‍ക്കാനാകില്ലെന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിയും ഇത്ര തരംതാണ രീതിയില്‍ പെരുമാറിയിട്ടില്ലെന്ന് തുഷാര്‍ മേത്ത ആംആദ്മിയ്‌ക്കെതിരെയും കെജ്രിവാളിനെതിരെയും ആഞ്ഞടിച്ചു. അതുകൊണ്ടാണ് താന്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്തശര്‍മ്മ പറഞ്ഞു.
ആര്‍എസ്എസുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തുവെന്നും മക്കള്‍ രണ്ടുപേരും കേന്ദ്രസര്‍ക്കാരിന്റെ പാനലില്‍ അംഗങ്ങളാണെന്നും ആരോപിച്ചാണ് അരവിന്ദ് കെജ്രിവാള്‍ തന്റെ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും സ്വര്‍ണ്ണകാന്ത ശര്‍മ്മയോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതും കേസില്‍ വാദം കേള്‍ക്കുന്നതും രണ്ടും രണ്ടാണെന്നും കേസില്‍ വിധി പറയുക കേസിലെ മെറിറ്റ് നോക്കിയാണെന്നും അന്ന് സ്വര്‍ണ്ണകാന്ത ശര്‍മ്മ തിരിച്ചടിച്ചിരുന്നു.
















