ഗുവാഹത്തി ; തുടർച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് ഹിമന്ത ബിശ്വ ശർമ്മ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴിതാ സത്യപ്രതിജ്ഞ ചെയ്ത ശേഷം, ഹിമാന്ത ബിശ്വ ശർമ്മ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി ചേർന്നെടുത്ത ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
“അവരുടെ മോശം ദിവസങ്ങൾ ആരംഭിച്ചു… (ആരുടെതാണെന്ന് നിങ്ങൾക്കറിയാം)” എന്ന കുറിപ്പും ചിത്രത്തിനൊപ്പം ഹിമന്ത പങ്ക് വച്ചിട്ടുണ്ട്. അതിനു പിന്നാലെ ഹിമന്തയുടെ പോസ്റ്റ് ഷെയർ ചെയ്ത സുവേന്ദു അധികാരി “ഊഹിക്കുന്നതിന് സമ്മാനങ്ങളില്ല” എന്നും കുറിച്ചിട്ടുണ്ട്.
രണ്ട് നേതാക്കളും ആരെയും പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും, ഈ പരാമർശം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് . അസമിലും പശ്ചിമ ബംഗാളിലും ഇപ്പോൾ ബിജെപി സർക്കാരുകൾ ഉള്ളതിനാൽ അതിർത്തി നിരീക്ഷണം കർശനമാകുമെന്നും അനധികൃത നുഴഞ്ഞുകയറ്റത്തിനെതിരായ നടപടി കൂടുതൽ ശക്തമാകുമെന്നുമാണ് ഹിമന്ത നൽകുന്ന സൂചന. അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്ക് മുമ്പത്തേക്കാൾ വളരെ കഠിനമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.
















