ഗുവാഹത്തി: അസം സംസ്ഥാനത്തെ വെള്ളപ്പൊക്ക സ്ഥിതി മെച്ചപ്പെട്ടു, 24 മണിക്കൂറിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 68 പേർക്ക് ജീവഹാനി ഉണ്ടായി. ആറ് ജില്ലകളിലായി 4.45 ലക്ഷം പേർ ഇപ്പോഴും ദുരിതത്തിലാണെന്നാണ് ചൊവ്വാഴ്ചത്തെ ഔദ്യോഗിക ബുള്ളറ്റിൻ പറയുന്നത്.
അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന വിവരപ്രകാരം, ശിവസാഗർ, ഗോലാഘട്ട്, ചരൈഡിയോ, ജോർഹട്ട്, നാഗോൺ, കാംരൂപ് (മെട്രോപൊളിറ്റൻ) എന്നിവിടങ്ങളിൽ 4,45,495 പേർ ദുരിതത്തിലായി.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയാണ് ചറൈഡിയോ, ഇവിടെ 1,88,404 പേർ ഇപ്പോഴും ദുരിതത്തിലാണ്. ശിവസാഗർ (1,44,461), ജോർഹട്ട് (74,458) എന്നിങ്ങനെയാണ് സ്ഥിതി.
90 ദുരിതാശ്വാസ ക്യാമ്പുകളിൽ 28,695 പേർക്ക് അഭയം നൽകിട്ടുണ്ട്. കൂടാതെ, 94 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് എഎസ്ഡിഎംഎ അറിയിച്ചു. ഗോലാഘട്ട് ജില്ലയിലെ നുമലിഗഡിൽ ധൻസിരി (എസ്) നദി അപകടനിലയ്‌ക്ക് മുകളിലാണ് ഒഴുകുന്നത്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏജൻസികൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ 67 ബോട്ടുകൾ സേവനത്തിനുണ്ട്.
37,139.52 ഹെക്ടർ കൃഷിഭൂമി ഇപ്പോഴും വെള്ളത്തിനടിയിലാണ്. 26,679 മൃഗങ്ങൾ ഒഴുകിപ്പോയെന്നും റിപ്പോർട്ടിൽ പറയുന്നു. ദുരിതബാധിത ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വീടുകൾക്കും റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
















