കണ്ണൂർ : പൊലീസിനെ വെല്ലുവിളിച്ചും സമൂഹമാധ്യമങ്ങളിൽ മറുപടികൾ പറഞ്ഞും കളംനിറഞ്ഞു നിൽക്കാൻ അർജുൻ ആയങ്കി എന്ന കൊടും ക്രിമിനലിന് കഴിഞ്ഞതെങ്ങനെ ? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ പലരും ചർച്ച ചെയ്തത്. ദിവസങ്ങളായി പിന്നാലെയുണ്ടെങ്കിലും ആയങ്കിയെ പൂട്ടാൻ പൊലീസ് ഏറെ പണിപ്പെട്ടുവെന്നാണ് വിവരം. സിം കാർഡിന് പകരം വൈഫൈ, സുഹൃത്തുക്കളെ വിളിക്കുന്നത് രഹസ്യ ആപ്പുകൾ വഴി, സമൂഹമാധ്യമത്തിൽ പോസ്റ്റിടാൻ പ്രത്യേക പോസ്റ്റുമാൻമാർ. അതായിരുന്നു ആയങ്കി ലൈൻ.
മറഞ്ഞിരിക്കുമ്പോഴും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നല്ലോ, എന്നിട്ടും എന്തുകൊണ്ട് പിടിക്കുന്നില്ല എന്ന ചോദ്യങ്ങളാണ് ആദ്യം ഉയർന്നത്. സാധാരണയായി അക്കൗണ്ട് ലോഗിൻ ചെയ്യുന്ന ഐപി അഡ്രസും ടെലികോം ടവർ ലൊക്കേഷനും പിന്തുടർന്നാണ് പൊലീസ് പ്രതികളെ കണ്ടെത്തുന്നത്. എന്നാൽ അർജുൻ വിപിഎൻ സാങ്കേതികവിദ്യയോ ടോർ നെറ്റ്‌വർക്കുകളോ ഉപയോഗിച്ച് സ്വന്തം ഐപി അഡ്രസ് മറച്ചുവെന്നാണ് പൊലീസ് കരുതുന്നത്.മെറ്റയിൽ നിന്ന് ഔദ്യോഗികമായി ഒരു അക്കൗണ്ടിന്റെ ലോഗിൻ വിവരങ്ങൾ ലഭിക്കണമെങ്കിൽ രാജ്യാന്തര തലത്തിലുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്, ഈ കാലതാമസമാണ് പല ക്രിമിനലുകളും മുതലെടുക്കുന്നത്.
ഇനി മെറ്റയിൽ നിന്ന് വിവരങ്ങൾ തേടിയാലും ലഭിക്കുന്ന ഐപി വിവരങ്ങൾ വിദേശ ലൊക്കേഷനുകളായിരിക്കും കാണിക്കുക.മറ്റാരുടെയെങ്കിലും പേരിൽ എടുത്ത സിം കാർഡുകൾ, പൊതു വൈഫൈ, മറ്റുള്ളവരുടെ ഫോണുകൾ എന്നിവ വഴിയും ഒളിവിലുള്ളവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിനെല്ലാം സഹായിക്കുന്നത് സ്വർണം പൊട്ടിക്കലും കള്ളക്കടത്തും വഴി ആയങ്കി ഉണ്ടാക്കിയെടുത്തിട്ടുള്ള വിപുലമായ ബന്ധങ്ങളാണ്.
സഞ്ചരിക്കാൻ വാഹനങ്ങളും ഒളിക്കാൻ ഇടങ്ങളുമായി ക്രിമിനൽ സംഘങ്ങളും ആയങ്കിയെ സഹായിച്ചിരുന്നു . മാത്രമല്ല, സ്വർണം പൊട്ടിക്കൽ പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ വഴി ഉണ്ടായിട്ടുള്ള പരിചയസമ്പത്തും പൊലീസിൽ നിന്ന് മറഞ്ഞു നിൽക്കാൻ ആയങ്കിയെ സഹായിച്ചുവെന്നാണ് വിവരം.











