കോവളം: കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളില്ലാതെ സംസ്ഥാന ഫിഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് ഫിഷറീസ് വകുപ്പ് കോടികള്‍ ചിലവഴിക്കുമ്പോഴും ഒന്നും ഫലം കാണുന്നില്ല.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കടലില്‍ ജീവന്‍ പൊലിഞ്ഞത് 460 പേരാണ്. 160 മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയിലും അപകട മുന്നറിയിപ്പുകള്‍ അവഗണിച്ച് കടലില്‍ പോയി അപകടത്തില്‍പ്പെടുന്നവരെ തെരയാന്‍ ഇപ്പോഴും പരമ്പരാഗത മാര്‍ഗ്ഗങ്ങളെയും കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും സഹായത്തെയാണ് ഫിഷറീസ് വകുപ്പ് ആശ്രയിക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ തെരച്ചില്‍ നടത്താന്‍ സ്വന്തമായി ഹെലികോപ്റ്ററോ, അത്യാധുനിക ഡോള്‍ഫിന്‍ ബോട്ടുകളോ, തെരച്ചില്‍ ഉപകരണങ്ങളോ ഫിഷറീസ് വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭ്യമല്ല. നിലവിലുള്ള റെസ്‌ക്യൂ ബോട്ടുകള്‍ക്ക് പലപ്പോഴും ഉയരുന്ന തിരമാലകളെയും ശക്തമായ കാറ്റിനെയും അതിജീവിച്ച് ആഴക്കടലിലേക്ക് കടന്നുചെല്ലാന്‍ പരിമിതികളുണ്ട്. ഇതിനിടയില്‍ ഏതുതരം കടല്‍ക്ഷോഭത്തെയും വെല്ലുവിളിച്ച് മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി കടലില്‍ പോകാന്‍ പാകത്തിലുള്ള റെസ്‌ക്യൂ ടഗ്ഗ് വാങ്ങുന്നതിന് പകരം ആറരകോടിയോളം രൂപ ചിലവഴിച്ച് മറൈന്‍ ആംബുലന്‍സ് വാങ്ങിയിരുന്നു. കടല്‍ തിരകളൈ ഭേദിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത തരത്തില്‍ അശാസ്ത്രീയമായ ആംബുലന്‍സ് അഞ്ചു വര്‍ഷത്തിനുള്ള കടപ്പുറത്തായി. രക്ഷാപ്രവര്‍ത്തനത്തിന് കടലില്‍ ഇറക്കാന്‍ വീണ്ടും ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവന്നു. ആഴക്കടലില്‍ അപകടമുണ്ടാവുമ്പോള്‍ നാവികസേനയുടെയോ കോസ്റ്റ് ഗാര്‍ഡിന്റെയോ വിമാനങ്ങളും കപ്പലുകളും എത്തിച്ചേരുന്നത് സമയ നഷ്ടം ഉണ്ടാക്കുന്നുണ്ട്.
ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രാക്കിംഗ് ഉപകരണങ്ങളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള അത്യാധുനിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ സജ്ജമാക്കണമെന്നാവശ്യവും ശക്തമാകുകയാണ്. അപകടത്തില്‍പ്പെടുന്ന യാനങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് സന്ദേശങ്ങള്‍ നേരിട്ട് സ്വീകരിക്കാനോ, കൃത്യമായ ലൊക്കേഷന്‍ തത്സമയം കണ്ടെത്താനോ ഉള്ള കണ്‍ട്രോള്‍ റൂം സൗകര്യങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമല്ല. മത്സ്യത്തൊഴിലാളികളുടെ ജീവന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് തീരദേശവാസികളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യം.
















