ചെന്നൈ: സനാതന ധർമ്മത്തിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ നേതാവും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യുടെ സാന്നിധ്യത്തിലായിരുന്നു ഉദയനിധിയുടെ പ്രസ്താവന. “ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമ്മം തുടച്ചുനീക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്റെ ആദ്യ പ്രസംഗത്തിലാണ് ഉദയനിധി ഇത്തരമൊരു പരാമർശം നടത്തിയത്. “ഇത് എനിക്ക് എൽഒപി എന്ന നിലയിലെ ആദ്യ ചുമതലയാണ്. അണ്ണാദുരൈ, കലൈഞ്ജർ, ഡിഎംകെ നേതൃത്വം, മുൻ മുഖ്യമന്ത്രി സ്റ്റാലിൻ എന്നിവരോട് ഞാൻ നന്ദി പറയുന്നു. ഡിഎംകെ ശക്തമായ പ്രതിപക്ഷമായി തുടരും. ഭരണകക്ഷിയിലായാലും പ്രതിപക്ഷത്തിലായാലും തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കണം,” അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിജയുമായി താൻ ഒരേ കോളേജിൽ പഠിച്ചിരുന്നുവെന്നും, ഭരണകാര്യങ്ങളിൽ ഡിഎംകെയുടെ രാഷ്‌ട്രീയ പരിചയം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഉദയനിധി, തന്റെ പ്രസംഗത്തിനിടയിലാണ് സനാതന ധർമ്മത്തിനെതിരെ വീണ്ടും കടുത്ത വിമർശനം ഉന്നയിച്ചത്.
ബിജെപി നേതാക്കൾ ഉദയനിധിയുടെ പരാമർശത്തിനെതിരെ ശക്തമായി രംഗത്തെത്തി. ബിജെപി വക്താവ് സി.ആർ. കേശവൻ പറഞ്ഞു: “തമിഴ്‌നാട്ടിന്റെ സംസ്ഥാന ചിഹ്നം തന്നെ ക്ഷേത്ര ഗോപുരമാണ്. സനാതന വിശ്വാസത്തെ അപമാനിക്കുന്നവരെ തമിഴ്‌നാട്ടിലെ ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ല.”
മുൻപ് ഉപമുഖ്യമന്ത്രിയായിരിക്കെ ഉദയനിധി സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ പോലുള്ള രോഗങ്ങളുമായി താരതമ്യം ചെയ്ത് വിവാദത്തിലായിരുന്നുവെന്നും, അന്ന് അദ്ദേഹത്തിനെതിരെ കേസുകൾ വരെ രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഓർക്കപ്പെടുന്നു.
സനാതന ധർമ്മത്തിനെതിരായ ആവർത്തിച്ചുള്ള പരാമർശങ്ങൾ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയരംഗത്ത് വീണ്ടും വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ഫയൽ ചെയ്തിരുന്നു
















