ഗുവാഹത്തി ; രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി അധികാരമേറ്റ് ഹിമന്ത ബിശ്വ ശർമ്മ . മുഖ്യമന്ത്രിയ്‌ക്കൊപ്പം മറ്റ് നാല് എംഎൽഎമാരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു . ഖാനപാരയിലെ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അസമിൽ തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രി പദം വഹിക്കുന്ന ആദ്യത്തെ കോൺഗ്രസ് ഇതര നേതാവാണ് ഹിമന്ത ബിശ്വ ശർമ്മ .
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് , യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിന് സാക്ഷികളായി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത നാല് മന്ത്രിമാരിൽ മൂന്ന് പേർ – അജന്ത നിയോഗ്, അതുൽ ബോറ, ചരൺ ബോറോ എന്നിവർ മുൻ സർക്കാരിൽ അംഗങ്ങളായിരുന്നു. അജന്ത നിയോഗ് മുമ്പ് ധനകാര്യ വകുപ്പ് വഹിച്ചിട്ടുണ്ട്, അതുൽ ബോറ കൃഷി മന്ത്രിയായും ചരൺ ബോറോ ഗതാഗത മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ കേന്ദ്രമന്ത്രി രാമേശ്വർ തെലിയും സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തി.പുതിയ മന്ത്രിസഭയിൽ ആകെ 19 മന്ത്രിമാർ ഉണ്ടാകും . മന്ത്രിമാരുടെ പേരുകൾ ചർച്ച ചെയ്യാൻ ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ തിങ്കളാഴ്ച രാത്രി ഗുവാഹത്തിയിൽ എത്തിയിരുന്നു.
ബിജെപി അംഗങ്ങളും, നേതാക്കളും ഉൾപ്പെടെ ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ ഒരു ലക്ഷത്തിലധികം ആളുകൾ എത്തിയിരുന്നു. ചീഫ് സെക്രട്ടറി രവി കോട്ടയുടെ നിർദ്ദേശപ്രകാരം വിവിധ വകുപ്പുകൾ നിലവിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കുകയാണ്. ഗുവാഹത്തിയിലുടനീളം കർശന ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്, കേന്ദ്ര, സംസ്ഥാന പോലീസ് സേനകൾ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
126 അംഗ നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ 102 സീറ്റുകൾ നേടിയിരുന്നു . ഈ വിജയം പാർട്ടിയെ മൂന്നാം തവണയും അധികാരത്തിലെത്തിച്ചു. ഹിമന്ത ബിശ്വ ശർമ്മ ജലുക്ബാരി സീറ്റിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതിനെത്തുടർന്ന്, മെയ് 10 ന് നടന്ന എൻഡിഎ നിയമസഭാ പാർട്ടി യോഗത്തിൽ ശർമ്മയെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
















