ശാസ്താംകോട്ട: കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് ബംഗളൂരുവിൽനിന്നു പിടികൂടി. കൊല്ലം മുണ്ടയ്‌ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്നു കമിതാക്കളായ ഇരുവരും.ഇരുവരും ബെംഗളൂരുവിൽ വ്യാജ പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കമിതാക്കളായി താമസിച്ചുവരികയായിരുന്നു.
ബംഗളൂരുവിൽ റേഡിയോളജി പഠനത്തിനായി പോയതായിരുന്നു അദ്വൈത. അവിടെ വെച്ചാണ് ലഹരി ഇടപാടുകളിലേക്ക് കടക്കുന്നത്. സിജാഹ് നേരത്തെതന്നെ മൂന്ന് എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിൽ എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വർഷങ്ങളായി കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും.
കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്ന് എംഡിഎംഎയുമായി ഒരു യുവതിയെ ശാസ്താംകോട്ട പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ ഷംനാദിനെ ബെംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് ലഹരിമരുന്ന് കൈമാറുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേരെയും ഒരു കർണാടക സ്വദേശിയെയും പോലീസ് പിടികൂടി. ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അദ്വൈതയിലേക്കും സിജാഹിലേക്കും പോലീസ് എത്തിയത്.
















