വടകര: കോഴിക്കോട് വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അ റസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ നീഷ്മയാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ അ റസ്റ്റിലായത് മൂന്ന് അധ്യാപികമാർ. മൂന്നു പേരും എംഡിഎംഎ ഉപയോഗിക്കുന്നവർ. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം നീഷ്മയെ പിടികൂടിയത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. ലഹരി സംഘങ്ങളിൽ നിന്നും വൻ തോതിൽ പണം നീഷ്മയുടെ അക്കൗണ്ടിൽ എത്തിയതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പിടിയിലായ പ്രതികളെല്ലാം വലിയൊരു നെറ്റ് വർക്കിന്റെ ഭാഗമാണെന്ന് വടകര സിഐ പറഞ്ഞു. പണം ലഭിച്ചാൽ നൽകുന്ന ലൊക്കേഷനിൽ എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ നൽകുന്നതായിരുന്നു ഇവരുടെ രീതി.
കേസിൽ നേരത്തെ അറസ്റ്റിലായ കീർത്തനയുടെ അക്കൗണ്ടിലെത്തിയ പണവും അറസ്റ്റിലായ കാവ്യയുടെ അക്കൗണ്ടിലേക്ക് ആയിരുന്നു മാറ്റിയിരുന്നത്. കാവ്യയ്‌ക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുള്ളതായാണ് പോലീസ് സംശയിക്കുന്നത്. വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
















