വടകര: കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശിനി കീർത്തനയെയും കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയും കസ്റ്റഡിയിൽ ലഭ്യമാക്കാൻ അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. തുടർന്ന് ഇരുവരെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്ത് കേസിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം.
ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട് മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇവരുമായി ലഹരി ഇടപാടുകൾ നടത്തിയ മറ്റ് വ്യക്തികൾ ആരൊക്കെയാണെന്നും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേസിൽ അറസ്റ്റിലായ താത്കാലിക അധ്യാപിക കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീർത്തനയെ വിദ്യാഭ്യാസ വകുപ്പ് ഇന്നലെ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
















