കണ്ണൂർ: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കണ്ണൂരില്‍ വീണ്ടും പി.ജയരാജനായി ഫ്ലക്സ് ബോര്‍ഡുകള്‍. ‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്നാണ് ഫ്ലെക്‌സിലുള്ളത്. അഴീക്കോട് മണ്ഡലത്തിലാണ് ബോർഡുകൾ ഉയർന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ കോളയാടും നേരത്തെയും ഫ്ലക്‌സുകള്‍ ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിൽ വലിയ നേട്ടമാണ് യുഡിഎഫ് ഉണ്ടാക്കിയത്. വിമതർ മത്സരിച്ച പയ്യന്നൂരും തളിപ്പറമ്പുമടക്കം ഉറച്ചുവിശ്വസിച്ചയിടങ്ങളിൽ സിപിഎം കനത്ത തോൽവിയാണ് നേരിട്ടത്. ധർമ്മടത്ത് പിണറായി വിജയൻ ആദ്യ റൗണ്ടുകളിൽ പിന്നിലാവുകയും ഭൂരിപക്ഷം വലിയ രീതിയിൽ കുറയുകയും ചെയ്തു. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ആറിടങ്ങളിൽ എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തവണ ഒമ്പത് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ജയിച്ചിരുന്നത്.
എൽഡിഎഫിന്റെ തോൽവിക്ക് പിന്നാലെയുള്ള വലിയ വിമർശനമാണ് നേതൃത്വത്തിനെതിരെ പ്രവർത്തകർ നടത്തുന്നത്. എം വി ഗോവിന്ദനും കെ കെ രാഗേഷിനും മുഖ്യമന്ത്രിക്കുമെതിരാണ് ഇതിൽ പലതും. പലരും പരസ്യമായി രംഗത്തെത്തി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വിശദീകരണ പോസ്റ്റിന് താഴെ അണികളുടെ വ്യാപക വിമർശനം ഉണ്ടായി. കണ്ണൂരിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം രാഗേഷിനും ഗോവിന്ദൻ മാസ്റ്റർക്കും ആണെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. പി ജയരാജൻ ആയിരുന്നു ജില്ലാ സെക്രട്ടറി എങ്കിൽ കണ്ണൂരിൽ പാർട്ടിക്ക് ഇത്രയും ക്ഷീണം വരില്ലായിരുന്നുവെന്നും പ്രവർത്തകർ പറയുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ടെന്നും അത് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഫലം സംബന്ധിച്ച് പി ജയരാജന്‍ പ്രതികരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ പലതരം ജീര്‍ണതകളും കടന്നുവരും. അത്തരം ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്‌ക്ക് മങ്ങലേല്‍ക്കുമെന്നുമായിരുന്നു പി ജയരാജന്‍ പറഞ്ഞത്.
മൂര്‍ത്തമായ അത്തരം പ്രശ്നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകാമെന്നും പി ജയരാജന്‍ പ്രതികരിച്ചു.
















