പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയിലായെങ്കിലും സിപിഎമ്മിന്റെ ക്രിമിനല്‍ മുഖവും, ഇതിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പിന് സംഭവിച്ച പരാജയവും പുറത്തുവന്നിരിക്കുകയാണ്. കണ്ണൂര്‍ നഗരത്തിലെ ഒരു ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് എത്തിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടിഎന്നാണ് പോലിസ് ഭാഷ്യം. അര്‍ജുന്‍ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച വാഹനം ശനിയാഴ്ച കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ വാഹനം കസ്റ്റഡിയില്‍ എടുത്തതോടെ പ്രതി കണ്ണൂരില്‍ത്തന്നെയുണ്ടെന്ന് മനസ്സിലാക്കി നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഒരു അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന് ഇയാളെ പിടികൂടിയത്. അര്‍ജുന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെയും അറസ്റ്റു ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ക്ക് സിപിഎം ബന്ധമുള്ളതിനാല്‍ അതൊക്കെ കണ്ടറിയണം.
ഒളിവിലിരിക്കെ എടപ്പാളിലെ ഒരു ഹോട്ടലില്‍ അര്‍ജുന്‍ ഭക്ഷണം കഴിക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൃശൂര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷേ കണ്ണൂര്‍ നഗരത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍
കറങ്ങി നടക്കുകയായിരുന്നു എന്നര്‍ത്ഥം. കൂട്ടാളികളായ പാര്‍ട്ടിക്കാരുടെ പിന്തുണയും ഇതിന് ലഭിച്ചിരിക്കാം. ‘പിടിക്കാമെങ്കില്‍ എന്നെ പിടിച്ചോളൂ’ എന്നു പറഞ്ഞ് അര്‍ജുന്‍ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ ഈ വെല്ലുവിളി ചര്‍ച്ചയായതോടെ, ഇയാളെ പിടികൂടുന്നത് പൊലീസിന്റെ അഭിമാന പ്രശ്‌നമായി മാറിയിരുന്നു.
പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുനെതിരെ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി: പി. വിജയന്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെയധികമാണ്. പോലീസിന്റെ മനോവീര്യം നിലനിര്‍ത്തുന്നതിനേക്കാള്‍ ആഭ്യന്തര വകുപ്പ് രാഷ്‌ട്രീയ ഒത്തുതീര്‍പ്പുകള്‍ക്ക് നിന്നു കൊടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അര്‍ജുന്‍ ആയങ്കി എന്ന ക്രിമിനല്‍, മാര്‍ക്‌സിസ്റ്റ് അക്രമരാഷ്‌ട്രീയത്തിന്റെ വിളനിലമായ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിന്റെ സൃഷ്ടിയാണ്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ ഭാരവാഹിയായിരുന്നു ഇയാള്‍. കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിക്കൊണ്ടു പോകുന്നതില്‍ വിദഗ്ധനായി അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് സിപിഎമ്മിന്റെ രാഷ്‌ട്രീയ സംരക്ഷണം നിര്‍ലോഭം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരായ കേസ് പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ശീതീകരണയില്‍ വച്ചത് ഇതിനു തെളിവാണ്. ഇപ്പോള്‍ ചില സിപിഎം നേതാക്കള്‍ ആയങ്കിയെ തള്ളിപ്പറയുന്നുണ്ടെങ്കിലും മറ്റുചിലര്‍ സംരക്ഷിക്കുകയാണ്. പിന്നില്‍ നിന്ന് കുത്തരുതെന്ന് ആയങ്കി പറയുന്നതിന്റെ അര്‍ത്ഥം അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമല്ലോ. സിപിഎം നേതൃത്വത്തിന്റെ ക്രിമിനല്‍ മുഖം തുറന്നുകാട്ടുന്ന പലതും ആയങ്കിക്ക് പറയാനുണ്ടാവും. ഈയൊരു ഭയം ആയങ്കിയെ ന്യായീകരിക്കുന്ന സിപിഎം നേതാക്കള്‍ക്കുണ്ട്.
ആയങ്കിമാരെ നേരിടണമെന്നുണ്ടെങ്കില്‍ സിപിഎമ്മിനെ നേരിടേണ്ടി വരും. ഇതിനുള്ള ധൈര്യവും ആര്‍ജ്ജവവും നിയമവാഴ്ചയിലുള്ള വിശ്വാസവും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിക്കുണ്ടോ എന്നതാണ് ചോദ്യം. ആയങ്കിമാരെപ്പോലെ സിപിഎം തീറ്റിപ്പോറ്റുന്ന പാര്‍ട്ടി ഗുണ്ടകളാണ് ടി.പി.ചന്ദ്രശേഖരനെ പൈശാചികമായയി കൊലപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണം കൊല്ലിച്ചവരിലേക്ക് പോകാതിരുന്നതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് ഭരിച്ചിരുന്നവര്‍ക്കാണ്. ടിപിയുടെ ഭാര്യയെ എംഎല്‍എയാക്കാനെടുത്ത താല്പര്യം ആ മനുഷ്യന്റെ കൊലപാതത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കോണ്‍ഗ്രസോ യുഡിഎഫോ കാണിച്ചില്ല എന്നതാണ് സത്യം. സിപിഎമ്മിന്റെ വര്‍ഗ ബഹുജന സംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്ന പോലീസ് അസോസിയേഷന്‍ ഉള്ളപ്പോള്‍ പാര്‍ട്ടി ക്രിമിനലുകള്‍ അഴിഞ്ഞാടുക തന്നെ ചെയ്യും. ഭരണം മാറിയതുകൊണ്ട് ഇതിന് മാറ്റം വരുമെന്ന് കരുതാനാവില്ല.
















