തിരുവനന്തപുരം: വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ ഇടംനേടിയ നടനായിരുന്നു സന്തോഷ് കെ. നായര്‍. 1982ല്‍ ഇത് ഞങ്ങളുടെ കഥ എന്ന പി.ജി. വിശ്വംഭരന്‍ ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ അദ്ദേഹം 44 വര്‍ഷമായി മലയാളസിനിമാരംഗത്ത് സജീവമായിരിക്കവെയാണ് അപകടം ജീവനെടുത്തത്. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലനും പ്രതിനായകനും സഹനടനും ഏതാനും ചിത്രങ്ങളില്‍ നായകനായും തിളങ്ങി. സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടമാണ് അവസാന ചിത്രം. തന്റെ വില്ലന്‍ വേഷങ്ങളെ ‘സ്ഥിരം വാടക ഗുണ്ട’ എന്നാണ് സന്തോഷ് വിശേഷിപ്പിച്ചിരുന്നത്.
1960 നവംബര്‍ 12ന് സി.എന്‍. കേശവന്‍ നായരുടേയും പി. രാജലക്ഷ്മി അമ്മയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. മഹാത്മാഗാന്ധി കോളജില്‍നിന്ന് ഗണിതത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കോളജ് പഠനകാലത്ത് രാഷ്‌ട്രീയത്തിലും സജീവമായിരുന്നു. എംജി കോളജില്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു സന്തോഷ്. പ്രീഡിഗ്രി മോഹന്‍ലാലും സന്തോഷും ഒരേ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്. പിന്നീട് എന്‍ജിനിയറിങ് പഠിക്കാനായി എഎംഐഇ പരിശീലനത്തിന് പോയി. എന്നാല്‍ അത് ശോഭിക്കാതെ വന്നതോടെ എം.ജി. കോളജില്‍ ബിഎഎസ്‌സി മാത്‌സിനു ചേര്‍ന്നു. അപ്പോഴേക്കും കൊമേഴ്‌സില്‍ പഠിക്കുന്ന മോഹന്‍ലാല്‍ ഒരുവര്‍ഷം സീനിയര്‍ ആയിരുന്നു.
കോളജില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായിരുന്ന എന്‍ഡിപിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു. കോളജ് യൂണിയന്‍ മാഗസിന്‍ എഡിറ്ററായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരം ഋഷിമംഗലം ശാഖയില്‍ ശിക്ഷക്, മുഖ്യശിക്ഷക് പദവികള്‍ വഹിച്ചിരുന്നു. ഏപ്രില്‍ 18, ദൈവത്തേ ഓര്‍ത്ത്, ഇവിടെ തുടങ്ങുന്നു, ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമാലോകത്ത് ചുവടുറപ്പിച്ചത്. മിക്ക ബാലചന്ദ്രമേനോന്‍ സിനിമകളിലും സന്തോഷ് ഉണ്ടായിരുന്നു. 1985ല്‍ 18ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. യുവജനോത്സവത്തിലെ നിസാര്‍ എന്ന കഥാപാത്രവും ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകൈയായ ലോറന്‍സും ഏറെ ശ്രദ്ധേയമായി. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തിലെ ഹാസ്യപ്രാധാന്യമുള്ള ഡിവൈഎസ്പി ജോര്‍ജ്ജും ഏറെ കൈയടി നേടി. ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു.















