ദേവാസുരം എന്ന ചിത്രത്തിലെ ഇരുപത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പെരിങ്ങോടര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ ഒട്ടനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ് അഭിനയ മാസ്മരികത സൃഷ്ടിച്ച് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കൂടുകൂട്ടിയത്. ഗ്രാമീണ നിഷ്‌ക്കളങ്കതയുള്ള നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഒടുവിലാന്‍, മലയാള മനസ്സിന്റെ മണിഗോപുരത്തില്‍ മനോഹരമായൊരു വര്‍ണ്ണകൂട് ഒരുക്കിയാണ് മടക്കയാത്ര നടത്തിയത്. വേഷവിധാനത്തിലും ജീവിത ശൈലിയിലും സൗമ്യതയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖമുദ്ര. സംഭാഷണത്തിലുപരി ശരീരഭാഷകൊണ്ട് നര്‍മ്മത്തെ പെയ്തിറക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മലയാളത്തിന്റെ അനശ്വര കലാകാരന്‍.
സെറ്റില്‍വച്ച് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഒരു നര്‍മ്മം പറഞ്ഞതിന്റെ പേരില്‍, അത് ഇഷ്ടപ്പെടാതിരുന്ന സംവിധായകന്‍, പരസ്യമായി ഒടുവിലാന്റെ മുഖത്തടിച്ചപ്പോള്‍, തികഞ്ഞ നിസ്സഹായനായി ആ നിഷ്‌ക്കളങ്കന്‍ പുഞ്ചിരികൊണ്ട് അതിനെ നേരിട്ടു. വേദനയേക്കാളുപരി അപമാനഭാരം സഹിയ്‌ക്കവയ്യാതെ ഒടുവിലാന്‍ ഉള്ളുറഞ്ഞ് തേങ്ങിയപ്പോള്‍, ആ സംവിധായകന്‍ അറിഞ്ഞില്ല, കാലത്തോട് എപ്പോഴെങ്കിലും അതിന് കണക്ക് പറയേണ്ടി വരുമെന്ന്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ്, ദിവസങ്ങള്‍ നീണ്ട കാരാഗ്രഹ വാസത്തിലൂടെ സംവിധായകനോട് കാലം അതിന് കണക്ക് പറയിച്ചു. അത് ഒടുവിലാനെന്ന അഭിനയ തമ്പുരാന്റെ അഭാവത്തിലായത് തികച്ചും യാദൃച്ഛികം മാത്രം.
അഭിനേതാവ് എന്നതിലുപരി കര്‍ണ്ണാടക സംഗീതത്തിലും വാദ്യോപകരണങ്ങളിലും പ്രഗത്ഭനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 1973 ല്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ദര്‍ശനം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തില്‍ ഹരിശ്രീ കുറിച്ചത്. എ. വിന്‍സന്റ് സംവിധാനം ചെയ്ത ‘ചെണ്ട’ യായിരുന്നു അടുത്ത ചിത്രം. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ സ്ഥിരം വേഷക്കാരനായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സംവിധായകരായ തോപ്പില്‍ ഭാസി, ഭരതന്‍, ഹരിഹരന്‍, ഐ.വി. ശശി എന്നിവരുടെ ചിത്രങ്ങളിലും അഭിനയ മികവിന്റെ മിന്നും പ്രകടനം കാഴ്‌ച്ചവച്ചു. ഗുരുവായൂര്‍ കേശവനിലെ ആന പാപ്പാന്‍, വരവേല്‍പ്പിലെ നാരായണന്‍, ആറാംതമ്പുരാനിലെ കൃഷ്ണ വര്‍മ്മ, കളിക്കളത്തിലെ പലിശക്കാരന്‍, പുന്നാരത്തിലെ മക്കള്‍ നോക്കാത്ത അധ്യാപകന്‍, വധു ഡോക്ടറാണ് എന്ന ചിത്രത്തിലെ ഗൃഹനാഥന്‍, പട്ടണപ്രവേശത്തിലെ ആഭ്യന്തരമന്ത്രി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ നക്സല്‍ വാസു, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന ചിത്രത്തിലെ സെക്യൂരിറ്റി എന്നിങ്ങനെ 400 ലധികം ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഒടുവില്‍ അനശ്വരമാക്കി.
2006 ല്‍ പുറത്തിറങ്ങിയ രസതന്ത്രമായിരുന്നു ഒടുവിലിന്റെ അവസാന ചിത്രം. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കൂത്തിലെ കാളിയപ്പനെന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഒടുവിലാനെ തേടിയെത്തി. അത് അവാര്‍ഡിനേക്കാള്‍ വലിയൊരു അംഗീകാരമായി മനസ്സില്‍ സൂക്ഷിച്ചു. കഥാപുരുഷന്‍, തൂവല്‍ കൊട്ടാരം എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.
1973 ല്‍ തുടങ്ങിയ അഭിനയ സപര്യ, 2006 ല്‍ ചമയങ്ങളഴിച്ചുവെച്ച് കലാശം കുറിച്ചു. 62-ാം വയസ്സില്‍ വൃക്ക സംബന്ധമായ അസുഖം മൂലം, കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2006 മെയ് 27 നാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്ര തിരിച്ചത്. അതോടെ പ്രേക്ഷക ലക്ഷങ്ങളെ നഷ്ടബോധത്തിന്റെ തടവറയിലാക്കി ആ നടന്‍ അരങ്ങൊഴിഞ്ഞു.
മലയാളിയെ നോക്കി കണ്ണിറുക്കി നിഷ്‌ക്കളങ്കമായി പുഞ്ചിരിച്ചു നില്‍ക്കാന്‍ മലയാള സിനിമയില്‍ ഒരാളെ ഉണ്ടായിരുന്നുള്ളു. അത് പകരക്കാരനില്ലാത്ത വിധം പകര്‍ന്നാടിയ സൗമ്യനും, തികച്ചും ഗ്രാമീണനുമായ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാത്രം.
















