തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ പല ‘മൂന്നു’കള്‍ തെളിഞ്ഞുവന്നു. അതില്‍ ‘മൂന്നുമൂന്നുകള്‍’ രാഷ്‌ട്രീയ പാഠങ്ങളുമാകുന്നു.
മൂന്നു സംസ്ഥാനങ്ങളില്‍ ഭരണത്തിലിരുന്നവര്‍ പുറത്തുപോയി. ബംഗാളില്‍ മമതാ ബാനര്‍ജി, തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍, കേരളത്തില്‍ പിണറായി വിജയന്‍. പക്ഷേ, ഇത്തരം ജയപരാജയങ്ങള്‍ എപ്പോഴും സംഭവിച്ചിട്ടുള്ളതാണ്.
മൂന്നിടത്തെ തോല്‍വിക്കും ഭരണവിരുദ്ധ വികാരം ഉണ്ടായി, അതും സംഭവിക്കാറുള്ളതാണ്. എന്നാല്‍ തോറ്റ മൂന്നു മുഖ്യമന്ത്രിമാരും മതേതരത്വത്തിന്റെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തെ അപഹസിച്ചും അവഗണിച്ചും ഭരിച്ചവരാണ്. സ്റ്റാലിനും മകന്‍ ഉദയനിധിയും ‘സനാതനധര്‍മ്മ’ത്തെ ആക്ഷേപിച്ചത് മറ്റു ചില മതവിഭാഗങ്ങളുടെ കൈയടി നേടാനായിരുന്നു. തിരുപ്രംകുണ്ഡ്രത്ത് അവര്‍ ആക്ഷേപിച്ചത് മുരുകവിശ്വാസികളെ ഒന്നടങ്കമായിരുന്നു. മമതാ ബാനര്‍ജിയും ഒരു മതവിഭാഗത്തിനെ പ്രീണിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. ടിഎംസി നേതാവായ മമതയുടെ വലംകൈയായി നിന്ന ടിഎംസി എംഎല്‍എ ഹുമയൂണ്‍ കബീര്‍ ബംഗാളില്‍ ബാബറി മസ്ജിദ് പണിയാന്‍ ഇറങ്ങിയത് ഒരു ജനതയുടെ ആത്മവിശ്വാസത്തെയാണ് ചോദ്യം ചെയ്തത്. ആഗോള അയ്യപ്പ സംഗമം നടത്തിയ തട്ടിപ്പിലൂടെയും ശബരിമല സ്വര്‍ണക്കൊള്ളയുടെയും വഴിയില്‍ പിണറായി വിജയന്‍ ചെയ്തതും മതേതരത്വത്തിന്റെ പേരില്‍ ഹിന്ദു മതവിഭാഗത്തിനെതിരേയുള്ള ഹുങ്കും വങ്കുമായിരുന്നു. മൂന്നുപേര്‍ക്കും വോട്ടര്‍മാര്‍ ശിക്ഷനല്‍കിയത് പുതിയ രാഷ്‌ട്രീയ പാഠമായി.
കേരളത്തില്‍ മൂന്നുപേര്‍, ഏറെ നാളായി പ്രവര്‍ത്തിച്ച സിപിഎം വിട്ട് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരിച്ച് എംഎല്‍എ മാരാകുന്നത് പുതിയൊരു രാഷ്‌ട്രീയ പാഠമാണ്. കണ്ണൂര്‍ ജില്ലയില്‍ ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും ആലപ്പുഴയില്‍ ജി. സുധാകരനും നേടിയ വിജയം സിപിഎമ്മിന്റെ സ്വജനപക്ഷപാതത്തിനും ധാര്‍ഷ്ട്യത്തിനും നീചമായ അഴിമതിയുടെയും പരാജയമായിരുന്നു. അതും പുതിയ രാഷ്‌ട്രീയ പാഠമാണ് പഠിപ്പിക്കുന്നത്.
ബിജെപി നേടിയ ‘മൂന്നു സീറ്റി’ലെ വിജയമാണ് ‘മൂന്നാമതൊരു മൂന്നി’ന്റെ രാഷ്‌ട്രീയ പാഠം. നേമം മണ്ഡലം രാഷ്‌ട്രീയമായി ദേശീയ – അന്തര്‍ദേശീയ ശ്രദ്ധ നേടിയിരുന്നു. ബിജെപിയുടെ മറ്റൊരു ‘നിര്‍വഹണ പരീക്ഷണ’മായിരുന്ന ഡോ. രാജീവ് ചന്ദ്രശേഖറിന്റെ ‘നേമം വിജയം’ നിര്‍ണായകമായിരുന്നു. അവിടെ ഒരിക്കല്‍ക്കൂടി നേടിയ വിജയം പാര്‍ട്ടിയുടെ പുതിയ പാഠമാണ്.
പതിറ്റാണ്ടുകളായി, ഒരു ആദര്‍ശത്തിനായി സമര്‍പ്പിച്ച ജീവിതമുള്ള വി. മുരളീധരന്റെ കഴക്കൂട്ടത്തെ വിജയം വലിയൊരു ആദര്‍ശപാഠമാണ്. ആളും ആരവവും ആഘോഷവും താരതമ്യേന കുറവായിരുന്ന ചാത്തന്നൂരിലെ ബി.ബി. ഗോപകുമാറിന്റെ വിജയം, സുസ്ഥിരമായ പോരാട്ടത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും വിജയപാഠവുമാകുന്നു.
















