
ന്യൂദല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. പതിനഞ്ചുകാരിയുടെ 30 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കാന്‍ അനുമതി നല്‍കിയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
അതിജീവിതയുടെ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍, ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ ഭ്രൂണം പുറത്തെടുത്താല്‍ അമ്മയ്‌ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് എയിംസ് ഈ തീരുമാനത്തെ എതിര്‍ത്തു. അന്തിമ തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും താത്പര്യത്തിന് അനുസരിച്ചാകണം. കുടുംബത്തെ കൗണ്‍സിലിങ്ങിന് വിധേയമാക്കാനും ശരിയായ തീരുമാനമെടുക്കാന്‍ അവരെ സഹായിക്കാനും കോടതി എയിംസിന് നിര്‍ദേശം നല്‍കി.
ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭധാരണം തുടരാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നത് അവള്‍ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. അമ്മയ്‌ക്ക് സ്ഥിരമായ വൈകല്യങ്ങള്‍ ഉണ്ടാവില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം പരിഗണിക്കാമെന്നും ഇത് സംബന്ധിച്ച അന്തിമ തീരുമാനം അതിജീവിതയ്‌ക്കും മാതാപിതാക്കള്‍ക്കും ആയിരിക്കണമെന്നും കോടതി ആവര്‍ത്തിച്ചു. അതിജീവിതരുടെ കാര്യത്തില്‍ നിലവിലുള്ള 20 ആഴ്ച എന്ന സമയപരിധിക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.