Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാലടി: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പങ്കെടുത്ത വേദിയില്‍ വച്ച് ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി പ്രകാശനം ചെയ്യാന്‍ ശ്രമിച്ച് സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പരീക്ഷാ കണ്‍ട്രോളറുടെയും സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി തുടങ്ങി. എംഎഫ്എക്ക് പ്രവേശനം നേടിയ തോറ്റ ബിഎഫ്എ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടിയിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മലയാളം പ്രൊഫസര്‍ കൂടിയായ ലിസി മാത്യുവിന് ഇന്നലെ വിസി കുറ്റാരോപണ പത്രിക കൈമാറി. ചട്ടമ്പിസ്വാമിയുടെ മഹാസമാധി വാര്‍ഷികത്തോട് അനുബന്ധമായാണ് ഡോ. എ.വി. ശങ്കരന്‍ രചിച്ച തീര്‍ത്ഥപാദപുരാണം എന്ന ഗ്രന്ഥം ഗവര്‍ണറുടെ സാന്നിധ്യത്തില്‍ പന്മന ആശ്രമത്തില്‍ വച്ച് പ്രകാശനം ചെയ്യാന്‍ ശ്രമിച്ചത്. ഇതിനിടെ തട്ടിപ്പ് കണ്ടെത്തിയ വിസി ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.

പ്രകാശനത്തിന് മുമ്പ് ബുക്ക് തുറന്നു നോക്കിയപ്പോഴാണ് നാല് വാല്യങ്ങള്‍ ഒഴികെ ബാക്കിയുള്ളവയുടെ പുറംചട്ട മാത്രമേയുള്ളുവെന്ന് കണ്ടത്. ആലുവയിലുള്ള ഒരു സ്വകാര്യ പ്രസിലാണ് ഗ്രന്ഥം അച്ചടിച്ചത്. നാല് വാല്യങ്ങള്‍ക്കൊപ്പം ഏഴ് ഡമ്മി കോപ്പികള്‍ കൂടി പ്രകാശനത്തിന് എത്തിച്ചിരുന്നു. സര്‍വകലാശാലയുടെ അനുമതിയോ ക്വട്ടേഷനുകളോ കൂടാതെ സ്വകാര്യ പ്രസിന് അച്ചടി ജോലി ഏല്‍പ്പിച്ചതും ലിസി മാത്യുവാണ്. പ്രസുമായി കരാര്‍ തയാറാക്കാത്തതും ഗ്രന്ഥത്തിന്റെ വില സ്വന്തമായി നിശ്ചയിച്ചതും ചടങ്ങ് സര്‍വകലാശായെ ഔദ്യോഗികമായി അറിയിക്കാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മാര്‍ച്ച് ഒന്ന് മുതല്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് ലിസി മാത്യുവിനെ മാറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതല നല്‍കിരുന്നു. ഇതിനിടയിലും ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശന ചുമതല പ്രോജക്ട് ഡയറക്ടര്‍ എന്ന നിലയില്‍ ലിസി മാത്യുവിന് തന്നെയായിരുന്നു. ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിക്ക് എംഎഫ്എക്ക് പ്രവേശനം നല്‍കിയശേഷം മാര്‍ക്ക് തിരുത്തിയ സംഭവത്തിലും ലിസി മാത്യു കൃത്യവിലോപം കാട്ടിയതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയില്‍ നിന്ന് നീക്കിയിട്ടും സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവച്ചതായും കണ്ടെത്തി. ഇത് ക്രിമിനില്‍ കുറ്റത്തില്‍ വരുന്ന നടപടിയാണ്.

ബിഎഫ്എ പരീക്ഷാ വിവാദത്തെ തുടര്‍ന്ന് ലിസി മാത്യുവിനെ ഏപ്രില്‍ 1 മുതല്‍ പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയില്‍ നിന്ന് നീക്കിയെങ്കിലും അതിനുശേഷവും നിരവധി ദിവസങ്ങളില്‍ സര്‍വകലാശാല പരീക്ഷാ രേഖകളിലും മാര്‍ക്ക് ലിസ്റ്റുകളിലും, ട്രാന്‍സ്‌ക്രിപ്റ്റുകളിലും ഡോ. ലിസി മാത്യു ഒപ്പുവെച്ചിച്ചുണ്ട്. പരീക്ഷാ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ക്രമക്കേട് നടന്നത്. ഇത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിസി പരീക്ഷാ കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ഡോ. ഭവാനിക്ക് നിര്‍ദേശം നല്‍കി.

Recent Posts