ന്യൂദല്‍ഹി: ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവുമായി സുപ്രീംകോടതി.യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് വാദിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്‌ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു. നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തില്‍ പരാജയപ്പെട്ടതെന്ന് ഇന്ദിര ജയ്‌സിംഗ് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് പിന്നാലെ മലകയറിയ ബിന്ദു അമ്മിണിക്കും കനക ദുര്‍ഗയ്‌ക്കും വേണ്ടിയാണ് താന്‍ വാദിക്കുന്നതെന്ന് ഇന്ദിര ജയ് സിംഗ് പറഞ്ഞപ്പോഴാണ് ഇരുവരും യഥാര്‍ത്ഥ വിശ്വാസികളാണോ എന്ന് ബെഞ്ചിലെ ഏകവനിത ജഡ്ജി ചോദ്യം ഉന്നയിച്ചത്. രണ്ടു പേരും ഹിന്ദുക്കളാണ്. സര്‍ക്കാര്‍ സഹായത്തോടെയാണ് മലകയറിയത്. പിന്നാലെ ഇരുവര്‍ക്കുമെതിരെ വലിയ അതിക്രമം ഉണ്ടായി. ബിന്ദു അമ്മണി കേരളം വിട്ടു. കനകദുര്‍ഗയെ കുടുംബം പുറത്താക്കി. ഇവര്‍ക്ക് ശേഷം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് അഭിഭാഷക പറഞ്ഞു.10 വയസ് മുതല്‍ 50 വരെയുള്ള വിശ്വാസികളായ വനിതകള്‍ മലകയറാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
എന്നാല്‍ ആരെങ്കിലും അക്കാര്യം ആഗ്രഹിച്ചാല്‍ അത് കുറ്റകൃത്യമല്ലെന്ന് പറഞ്ഞ ഇന്ദിര ജയസിംഗ് ഒരു യുവതിക്ക് ശബരിമലയില്‍ പോകണം എന്നുള്ളത് ആഗ്രഹമല്ല മറിച്ച് സ്വാതന്ത്ര്യം ആണെന്നും വാദിച്ചു.പൗരവാകാശത്തിന് മുകളില്‍ അല്ല മതസ്വാതന്ത്ര്യം, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് ഇന്ദിര ജയ്‌സിംഗ് വാദമുയര്‍ത്തി.
പുരാണങ്ങളിലെ ശബരി സ്ത്രീയാണെന്നും ആ സ്ത്രീയെ ആണ് ഇപ്പോള്‍ പുറത്ത് നിര്‍ത്തുന്നതെന്നും പറഞ്ഞാണ് ഇന്ദിര ജയ സിംഗ് വാദം അവസാനിപ്പിച്ചത്. എന്നാല്‍ ശബരി അമ്പതിന് മുകളിലുള്ള സ്ത്രീയാകുമെന്നായിരുന്നു ബഞ്ചിലെ ജസ്റ്റിസ് അരവിന്ദ് കുമാര്‍ പറഞ്ഞത്. കേസില്‍ ഇനി മേയ് 5 നാകും വാദം നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വാദം തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ ഉണ്ടാകൂ.
















