Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Published by
ജെ. സോമശേഖരന്‍ പിള്ള

ശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കനക്കുന്ന പശ്ചാത്തലത്തില്‍, ആഗോള വിപണിയിലുണ്ടാകാവുന്ന വിലക്കയറ്റത്തില്‍ നിന്ന് ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാന്‍ നിര്‍ണ്ണായക നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ ഇറക്കുമതി വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയിലും സെസ്സിലും വലിയ ഇളവുകള്‍ വരുത്തി.

ഊര്‍ജ്ജ മേഖലയിലെ ഇടപെടല്‍

പശ്ചിമേഷ്യന്‍ പ്രതിസന്ധി ഭരതത്തെ ഏറെ ബാധിക്കുന്നത് എണ്ണ ഇറക്കുമതിയിലാണ്. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് തടയാനും പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കാനുമായി താഴെ പറയുന്ന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്:

1. ക്രൂഡ് ഓയില്‍ സെസ്സ് ഇളവ്: അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് വില ഉയരുമ്പോഴുണ്ടാകുന്ന അധിക ഭാരം കുറയ്‌ക്കാന്‍ അസംസ്‌കൃത എണ്ണയുടെ മേലുള്ള കസ്റ്റംസ് സെസ്സുകളില്‍ ഇളവ് വരുത്തി.
2. വിന്‍ഡ്ഫാള്‍ ടാക്സ് പരിഷ്‌കരണം: ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന എണ്ണയുടെ കയറ്റുമതി നിയന്ത്രിക്കാന്‍ വിന്‍ഡ്ഫാള്‍ ടാക്സ് നിരക്കുകളില്‍ വര്‍ദ്ധന വരുത്തിക്കൊണ്ട് ഈ മേഖലയിലെ കയറ്റുമതി നിയന്ത്രിക്കാനും അതുവഴി ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള ഉല്പന്നങ്ങളുടെ ലഭ്യത നിലനിര്‍ത്താനും നടപടി എടുത്തു.
3. എല്‍.പി.ജി, സി.എന്‍.ജി ഇളവുകള്‍: പാചകവാതകത്തിന്റെയും വാഹന ഇന്ധനങ്ങളുടെയും ഇറക്കുമതി തീരുവ കുറച്ചതിലൂടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് തകരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കുന്നു.

വിപണിയിലെ മാറ്റങ്ങള്‍

അസംസ്‌കൃത എണ്ണയില്‍ കസ്റ്റംസ്, സെസ്സ് എന്നിവയിലെ ഇളവ് ഇന്ധനവില വര്‍ദ്ധന തടയുന്നു. സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനമാക്കിയതിനാല്‍ കള്ളക്കടത്ത് കുറയ്‌ക്കാനും ആഭരണ വിപണിക്ക് ഉണര്‍വ് നല്‍കാനും കഴിയുന്നു. പാചക എണ്ണകള്‍ കസ്റ്റംസ് ഡ്യൂട്ടി 5 ശതമാനമായി കുറച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാനുള്ള സാഹചര്യം ഉണ്ടാക്കി. ഇലക്ട്രോണിക് ഘടകങ്ങള്‍ക്കുള്ള തീരുവ 10 ശതമാനത്തിന് താഴെയാക്കിക്കൊണ്ട് ഡിജിറ്റല്‍ ഉപകരണങ്ങളുടെ വില കുറയ്‌ക്കുവാന്‍ തീരുമാനമെടുത്തു. ചെങ്കടലിലെ സംഘര്‍ഷം കാരണം കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നത് ചരക്ക് കൂലി കൂടാന്‍ ഇടയാക്കി. ഇത് മറികടക്കാന്‍ ലോജിസ്റ്റിക്സ് മേഖലയിലെ കസ്റ്റംസ് ക്ലിയറന്‍സ് നടപടികള്‍ ലഘൂകരിക്കാനും പ്രത്യേക ഇന്‍ഷുറന്‍സ് ഇളവുകള്‍ നല്‍കാനും ധനമന്ത്രാലയം തീരുമാനിച്ചു. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ റഷ്യയുള്‍പ്പെടെയുള്ള ഇതര രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കാനുള്ള സജ്ജീകരണങ്ങളും സമയ ബന്ധിതമായി പൂര്‍ത്തിയാക്കി.

കസ്റ്റംസ് ഡ്യൂട്ടി കുറയ്‌ക്കുന്നത് വഴി വരുമാനത്തില്‍ കുറവുണ്ടാകുമെങ്കിലും, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇത് അനിവാര്യമാണ്. നിത്യോപയോഗ സാധന വില നിയന്ത്രിക്കുന്നതിലൂടെ വിപണിയിലെ ഉപഭോഗം കുറയാതെ നോക്കാന്‍ ഇതു സഹായിക്കും. യുദ്ധം മൂലമുള്ള പ്രതിസന്ധിയില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നത് തടയാനും ഉല്‍പ്പാദനച്ചെലവ് നിയന്ത്രിക്കാനുമായി നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളായ സ്റ്റീല്‍, ചെമ്പ് തുടങ്ങിയവയുടെ ഇറക്കുമതിയിലും ഇളവ് വരുത്തി. സ്റ്റീല്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ ‘ഫെറോ നിക്കല്‍’, ചെമ്പ് നിര്‍മ്മാണത്തിന് വേണ്ട ‘കോപ്പര്‍ സ്‌ക്രാപ്പ്’ എന്നിവയുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചു. ഇത് കെട്ടിട നിര്‍മ്മാണ മേഖലയ്‌ക്കു വലിയ ആശ്വാസമാണ്. അലുമിനിയം അയിരുകളുടെയും സ്‌ക്രാപ്പിന്റെയും ഡ്യൂട്ടി കുറച്ചത് വാഹന നിര്‍മ്മാണ മേഖലയ്‌ക്കും ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാണത്തിനും ഗുണകരമാകും.

നിര്‍മ്മാണ യന്ത്രങ്ങള്‍
വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ക്ക് വേണ്ട സങ്കീര്‍ണ്ണമായ യന്ത്രസാമഗ്രികളുടെ ഇറക്കുമതി ഡ്യൂട്ടിയില്‍ 5% മുതല്‍ 7.5% വരെ കുറവ് വരുത്തി. ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങളുടെ സ്പെയര്‍ പാര്‍ട്സിനും ഇളവ് ബാധകമാക്കി.

നിര്‍മ്മാണ മേഖലയിലെത്തന്നെ പെയിന്റുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ആവശ്യമായ മെഥനോള്‍, അസറ്റിക് ആസിഡ് തുടങ്ങിയ രാസവസ്തുക്കളുടെ തീരുവ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്തു. ഇതുവഴി അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നതോടെ ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങളുടെ (ഉദാഹരണത്തിന് വീട് നിര്‍മ്മാണ സാമഗ്രികള്‍) വില വര്‍ദ്ധിക്കാതെ നോക്കാം. വിദേശത്ത് നിന്ന് പൂര്‍ണ്ണരൂപത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് പകരം അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവന്ന് ഇവിടെ നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പ്രയോജനമുണ്ടാകും. ഉല്‍പ്പാദന മേഖല സജീവമാകുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

സിമന്റ് നിര്‍മ്മാണത്തിന് ആവശ്യമായ ഘടകങ്ങളുടെ തീരുവ 2.5 ശതമാനമായി കുറച്ചതിലൂടെ സിമന്റ് വില നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്നു. ടൈല്‍ നിര്‍മ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളുടേയും ക്ലേയുടേയും ഡ്യൂട്ടി കുറച്ചത് നിര്‍മ്മാണ മേഖലയിലെ ചെലവ് കുറയ്‌ക്കാന്‍ സഹായിക്കും. ഇലക്ട്രിക്കല്‍, പ്ലംബിംഗ് സാമഗ്രികള്‍ക്കും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. പാലങ്ങള്‍ക്കും വന്‍കിട കെട്ടിടങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹൈ- ടെന്‍സൈല്‍ സ്റ്റീല്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുകള്‍ക്കും, ഊര്‍ജ്ജ സ്വയം പര്യാപ്തത ലക്ഷ്യമിടുന്ന സോളാര്‍ പാനല്‍ നിര്‍മ്മാണത്തിനാവശ്യമായ സോളാര്‍ ഗ്ലാസ്, സെല്ലുകള്‍ എന്നിവയുടെ തീരുവയിലും ഇളവ് വരുത്തി.

ഈ ഇളവുകളെല്ലാം, മാര്‍ച്ച് 26ന് ഓരോ ലിറ്റര്‍ പെട്രോളിന്റെയും ഡീസലിന്റെയും സ്പെഷല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ 10 രൂപയുടെ ഇളവിന് പുറമേയാണ്. പെട്രോളിനുണ്ടായിരുന്ന 13 രൂപ ഡ്യൂട്ടി 3 രൂപയാക്കുകയും ഡീസലിനുണ്ടായിരുന്ന 10 രൂപ ഒഴിവാക്കുകയും വഴി, വില വര്‍ദ്ധന ഒഴിവാക്കാനുള്ള നടപടിയാണ് അന്ന് എടുത്തത്. അതുകൊണ്ടാണ് പാകിസ്ഥാനുള്‍പ്പെടെ പല രാജ്യങ്ങളിലും വില വര്‍ദ്ധിച്ചപ്പോഴും ഇവിടെ അത് ഉണ്ടാവാതിരുന്നത്.

(സെന്‍ട്രല്‍ ജിഎസ്ടി ആന്‍ഡ് കസ്റ്റംസ് റിട്ട. സൂപ്രണ്ട് ആണ് ലേഖകന്‍)

Recent Posts