തിരുവനന്തപുരം: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നരേന്ദ്ര മോദി സർക്കാർ നൽകുന്ന പ്രഥമ പരിഗണനയുടെ മികച്ച ഉദാഹരണമാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമ്മാണവും നവീകരണവും പുരോഗമിക്കുകയാണ്. ഇതിൽ എട്ട് സ്റ്റേഷനുകൾ സമ്പൂർണ പുനർനിർമ്മാണത്തിലൂടെ വിമാനത്താവളങ്ങൾക്ക് സമാനമായ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. തിരുവനന്തപുരം, വർക്കല, കൊല്ലം, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശ്ശൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
ബാക്കിയുള്ള 27 സ്റ്റേഷനുകളിൽ 20 കോടി മുതൽ 60 കോടി രൂപ വരെ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. നവീകരണം പൂർത്തിയായ അങ്കമാലി, ചാലക്കുടി, തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ റോഡ്, തലശ്ശേരി എന്നീ ആറു റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ റെയിൽവേ വികസനത്തിനായി ആകെ 3,300 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ ഏകദേശം 2,200 കോടി രൂപ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനും പുനർനിർമ്മാണത്തിനുമായി ചെലവഴിക്കുന്നു. കേരളത്തോടുള്ള മോദി സർക്കാരിന്റെ വികസന പ്രതിബദ്ധതയുടെ വ്യക്തമായ തെളിവാണ് 35 റെയിൽവേ സ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും വലിയ റെയിൽവേ വികസനവും സ്റ്റേഷൻ നവീകരണവും ഇതാദ്യമാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നരേന്ദ്ര മോദി സർക്കാർ നൽകുന്ന പ്രാധാന്യം ജനങ്ങൾ തിരിച്ചറിയുമെന്നും, ഈ വികസന പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
















