ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷമാണ് കപ്പല്‍ വ്യവസായം കൂടുതല്‍ ശക്തമാക്കാനും 2027 ഓടെ ഭാരതത്തെ ഈ വ്യവസായ മേഖലയിലെ ആദ്യ അഞ്ചു രാജ്യങ്ങളില്‍ ഒന്നാക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. 69,725 കോടിയാണ് ഇതിന് മാറ്റിവച്ചതും.
പ്രഖ്യാപനത്തിനു പിന്നാലെ തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനുള്ള തയാറെടുപ്പ് ആരംഭിച്ചു. ഹരിത കപ്പല്‍ശാല പദ്ധതികള്‍ക്ക് തുടക്കവുമിട്ടു. 69,725 കോടിയില്‍ 199,89 കോടിയും കപ്പല്‍ നിര്‍മാണ വികസന പദ്ധതിക്കാണ് മാറ്റിവച്ചത്. ഇതില്‍ 9930 കോടിയും ഹരിത കപ്പല്‍ശാല പദ്ധതിക്കാണ്. നൂറ് ശതമാനവും കേന്ദ്ര സഹായത്തിലാണ് പദ്ധതി നടപ്പാക്കുക. കടലോരത്ത് 2000 ഏക്കര്‍ സ്ഥലം വേണം. ഇതില്‍ 1000 ഏക്കര്‍ കപ്പല്‍ശാലയ്‌ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കുമാണ്. യന്ത്ര നിര്‍മ്മാണം ഫാബ്രിക്കേഷന്‍ അടക്കം ഇവിടെയാണ് ചെയ്യേണ്ടത്. സ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ കടലോരവും നിര്‍ബന്ധമാണ്. വര്‍ഷം 12 ലക്ഷം ടണ്‍ ചരക്ക് കൈകാര്യ ചെയ്യാന്‍ സാധിക്കുന്ന വലിയ ഒന്നോ രണ്ടോ കപ്പല്‍ശാലകളാണ് ഒരു ഹരിത കപ്പല്‍ശാലയില്‍ വേണ്ടത്.
രണ്ട് കിലോമീറ്റര്‍ കടല്‍ത്തീരമുള്ള 2000 ഏക്കര്‍ ഭൂമി കേരളത്തില്‍ ലഭിക്കുക അസാധ്യമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇത്തരം സ്ഥലമില്ലാതെ വലിയ ഹരിത കപ്പല്‍ശാല നിര്‍മിക്കാനാവില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞതു പോലുള്ള പദ്ധതി കേരളത്തില്‍ നടപ്പാവില്ല എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്. കേരളത്തില്‍ സൗകര്യമില്ല എന്നു മാത്രമല്ല കേരളം ഇതിനുള്ള തയാറെടുപ്പുകള്‍ പോലും ചെയ്തിട്ടുമില്ല. സ്ഥലം കണ്ടെത്തുകയോ വിശദമായ പദ്ധതി തയാറാക്കുകയോ ഒന്നും ചെയ്തിട്ടില്ല. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങള്‍ എല്ലാം ഇക്കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു.
















