വനിതാ സംവരണ ബില്ലിനെ വോട്ടു ചെയ്ത് തോല്‍പ്പിച്ചതോടെ പ്രതിപക്ഷത്തിന്റെ സ്ത്രീവിരോധം വലിയ ചര്‍ച്ചയാവുകയാണ്. തങ്ങള്‍ സ്ത്രീകളുടെ സംവരണത്തെ പിന്തുണയ്‌ക്കുന്നുവെന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശവാദം പൊള്ളയാണെന്നും വഞ്ചനാപരമാണെന്നും വെളിപ്പെട്ടിരിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ല് തള്ളിക്കളഞ്ഞതിലൂടെ രാജ്യത്തെ 70 കോടി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. 2023 ലെ നിയമത്തെ പിന്തുണയ്‌ക്കുന്നു എന്നു പറയുന്നവരാണ് അത് നടപ്പാക്കാന്‍ ആവശ്യമായ ബില്ല് തള്ളിക്കളഞ്ഞിരിക്കുന്നത്! വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ടതിനു ശേഷമുള്ള പ്രതിപക്ഷത്തിന്റെ ആഘോഷം ഇക്കൂട്ടരുടെ വഞ്ചനയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. വനിതാ ശാക്തീകരണത്തോടുള്ള ആഭിമുഖ്യമല്ല, അധികാരം നേടാനുള്ള ആര്‍ത്തിയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് വ്യക്തമായിരിക്കുന്നു. സ്ത്രീ ശാക്തീകരണം ഇവര്‍ക്ക് വെറുമൊരു മുദ്രാവാക്യമാണെന്നും തെളിഞ്ഞിരിക്കുന്നു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇത് പരാജയപ്പെട്ടതോടെ ലോക്സഭാ സീറ്റുകളുടെ വര്‍ദ്ധനവ് വൈകുന്നതോടൊപ്പം, സ്ത്രീകളുടെ സംവരണ നിയമത്തിന്റെ നടപ്പാക്കലും അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുന്നു.
പതിറ്റാണ്ടുകളായി ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ്. ഈ നിശ്ചലാവസ്ഥ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ലോക്സഭയിലെ സീറ്റ് പരമാവധി 850 ആയി വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.
ഇതില്‍ 815 സീറ്റുകള്‍ സംസ്ഥാനങ്ങളില്‍ നിന്നും, 35 സീറ്റുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ്. ഓരോ സംസ്ഥാനത്തിനും അതിന്റെ യഥാര്‍ത്ഥ ജനസംഖ്യാനുപാതത്തില്‍ സീറ്റുകള്‍ ലഭിക്കണം. രാജ്യത്തുടനീളം ഓരോ പൗരന്റെയും വോട്ടിന് അനുപാതമായി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ശ്രമിച്ചത്.
അടുത്ത മണ്ഡല പുനര്‍നിര്‍ണ്ണയം എപ്പോള്‍ നടക്കണം, ഏത് സെന്‍സസ് ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന ബില്ലും പ്രതിപക്ഷത്തിന്റെ ശത്രുതാപരമായ സമീപനം മൂലം പിന്‍വലിക്കേണ്ടി വന്നു. മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെടുത്താതെ ഇപ്പോഴത്തെ നിലയ്‌ക്ക് വനിതാ സംവരണം നടപ്പാക്കാമെന്നാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നത്. ഈ പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതിന് കഴിയുമായിരുന്നിട്ടും അത് ചെയ്യാതിരുന്നവരാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇങ്ങനെയൊരു വാദഗതിയുമായി ഇപ്പോള്‍ വരുന്നത്. സെന്‍സസ് അനുസരിച്ച് മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്നത് ഭരണഘടനാ ബാധ്യതയാണ്. ജനസംഖ്യ പ്രകാരം ഇത് ചെയ്യുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളോടും നീതി പുലര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഉത്തരഭാരത സംസ്ഥാനങ്ങളില്‍ സീറ്റ് വര്‍ദ്ധിച്ചാല്‍ ബിജെപിയാണ് നേട്ടം കൊയ്യുകയെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. വരുംകാല തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ പരാജയം മുന്‍കൂട്ടി സമ്മതിക്കുകയാണ് ഈ പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് അതിന്റെ നേതാക്കള്‍ മനസ്സിലാക്കുന്നില്ല. 2026-27 സെന്‍സസിന്റെ ഫലങ്ങള്‍ കാത്തിരിക്കാതെ തന്നെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാക്കാനായിരുന്നു ശ്രമം.
2026 ലെ ഡിലിമിറ്റേഷന്‍ ബില്‍ നിയമമാകുന്നതോടെ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ രൂപീകരിച്ച് പുതിയ ഡാറ്റ ഉപയോഗിച്ച് മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. സ്ത്രീകള്‍ക്കായി സംവരണം ചെയ്യേണ്ട പ്രത്യേക മണ്ഡലങ്ങള്‍ കണ്ടെത്താന്‍ ഈ പ്രക്രിയ അനിവാര്യമാണ്. ഈ നിയമ ഭേദഗതി നിരസിച്ചതോടെ സീറ്റുകളുടെ വര്‍ദ്ധനവ് മാത്രമല്ല, സ്ത്രീകള്‍ക്കായി 33 ശതമാനം സീറ്റുകള്‍ തിരിച്ചറിയാനുള്ള പ്രക്രിയയും നിലച്ചിരിക്കുന്നു. രാജ്യത്തോടു തന്നെ വലിയ ദ്രോഹമാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്.
2011 സെന്‍സസ് ഉപയോഗിക്കുന്നത് ദക്ഷിണ ഭാരത സംസ്ഥാനങ്ങള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ദോഷകരമാകുമെന്ന് പ്രതിപക്ഷം വാദിച്ചെങ്കിലും ഓരോ പൗരന്റെയും വോട്ടിന് സമാന വില വേണം എന്ന നീതിപൂര്‍വ്വമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷം സ്ത്രീശാക്തീകരണത്തെ ഭ്രൂണഹത്യ ചെയ്തിരിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനം കോണ്‍ഗ്രസിനെയും മറ്റും വിറളി പിടിപ്പിച്ചിരിക്കുകയാണ്. രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെയൊക്കെ പറയാമോ എന്നാണ് ഈ പാര്‍ട്ടികള്‍ ചോദിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇത് കക്ഷിരാഷ്‌ട്രീയ പ്രശ്‌നമല്ല, രാഷ്‌ട്രത്തെ ബാധിക്കുന്ന കാര്യം തന്നെയാണ്. അതു പറയുന്നതില്‍ ഒരു മടിയും കാണിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ പറയാന്‍ പാടില്ലെന്നാണ് പ്രതിപക്ഷം ശഠിക്കുന്നത്. പ്രതിപക്ഷം ചെയ്തതാണ് പ്രധാനമന്ത്രി പറഞ്ഞത്. വോട്ട് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കരുത്. ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യും, നിങ്ങള്‍ അതിനെക്കുറിച്ച് പറയരുത് എന്നാണെങ്കില്‍ അതൊന്നും വിലപ്പോവില്ല.
















